ഭയന്നിട്ടല്ല, സമാധാനത്തിനെന്ന് ഇമ്രാൻ; തള്ളി വ്യോമസേന; സൗഹൃദമല്ല, ഉടമ്പടി

ഇന്ത്യൻ വ്യോമസേന വിങ് കമാന്‍ഡർ അഭിനന്ദൻ വർധമാനെ മോചിപ്പിക്കാനുള്ള പാകിസ്താൻ ശ്രമത്തെ സൗഹൃദപ്രകടനമായി കാണേണ്ടെന്ന് വ്യോമസേന. ജനീവ സമ്മേളന ഉടമ്പടി പ്രകാരമാണ് നടപടി. സംയുക്തസേനകളുടെ വാർത്താസമ്മേളനത്തിനിലാണ് വ്യോമസേന എയർ വൈസ് മാർഷൽ ആർജികെ കപൂർ ഇക്കാര്യം വ്യക്തമാക്കിയത്. ഭയന്നിട്ടല്ല, സമാധാനശ്രമങ്ങളുടെ ഭാഗമായാണ് അഭിനന്ദനെ വിട്ടയക്കുന്നത് എന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. 

ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ വാദങ്ങളെ തള്ളി വ്യോമസേന രംഗത്തുവന്നത്. അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ആർജികെ കപൂർ പറഞ്ഞു. തുടര്‍നടപടികൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

പാക് ആക്രമണങ്ങളുടെ തെളിവ് നിരത്തിയായിരുന്നു ഇന്ത്യൻ സേനാമേധാവികളുടെ വാർത്താസമ്മേളനം. ഏത് തിരിച്ചടിക്കും തയാറെന്ന് കര, നാവിക സേനാ മേധാവികൾ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. പ്രകോപനമുണ്ടാക്കുന്നത് പാക്കിസ്ഥാനാണ്. ഉന്നംവച്ച ഭീകരകേന്ദ്രങ്ങള്‍ വ്യോമസേന തകര്‍ത്തു. പാക്ക് ആക്രമണത്തിൽ ഇന്ത്യയ്ക്ക് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി പറയാന്‍ സാധ്യമല്ലെന്നും സേനാ മേധാവികൾ വ്യക്തമാക്കി.