പാകിസ്താനെപ്പറ്റി ഒരക്ഷരം മിണ്ടാതെ ചൈനയുടെ അനുശോചനം; രോഷം

പാകിസ്താനെപ്പറ്റി ഒരക്ഷരം പോലും മിണ്ടാതെ പുൽവാമ ഭീകരാക്രമണത്തിൽ ചൈനയുടെ അനുശോചനപ്രകടനം.  വിദേശകാര്യമന്ത്രി സുഷമ സ്വരാജിനയച്ച് കത്തിലാണ് സംഭവത്തിൽ ചൈന അനുശോചനം അറിയിച്ചത്. 

ഭീകരവാദം മനുഷ്യന്‍റെ പൊതുശത്രു ആണെന്നും എതു വിധത്തിലുള്ള തീവ്രവാദത്തെയും ശക്തമായി അപലപിക്കുന്നുവെന്നും എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പോരാടണമെന്നും കത്തിൽ പറയുന്നു. എന്നാൽ പാകിസ്താനെപ്പറ്റി ഒരക്ഷരം പോലും പറയുന്നുമില്ല. ‌

‌ലോകരാജ്യങ്ങൾ പലതും ആക്രമണത്തെ അപലപിച്ചപ്പോഴും ചൈന വൈകിയാണ് പ്രതികരിച്ചത്. 

ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യം ചൈന ഇടപെട്ടായിരുന്നു തടഞ്ഞത്. മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യവുമായി പലവട്ടം യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിനു മുമ്പിൽ ഇന്ത്യ എത്തിയപ്പോഴെല്ലാം ചൈന തടസമായി നിന്നു.

ഫെബ്രുവരി 14ന് വൈകീട്ടോടെയാണ് പുൽവാമയില്‍ ഭീകരാക്രമണമുണ്ടായത്.  78 വാഹനങ്ങളുൾപ്പെട്ട വ്യൂഹത്തിനുനേരം ജയ്ഷെ ഭീകരൻ സ്ഫോടകവസ്തു നിറച്ച എസ്‌യുവി ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേർ സഞ്ചരിച്ച ബസിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.