ചുംബനത്തിനിടെ ഭർത്താവിന്റെ നാവ് കടിച്ചെടുത്തു; ഗർഭിണിയായ ഭാര്യ അറസ്റ്റിൽ

ചുംബനത്തിനിടെ ഇരുപത്തിരണ്ടുകാരനായ ഭർത്താവിന്റെ നാവു കടിച്ചെടുത്ത ഭാര്യ അറസ്റ്റിൽ. ഭാര്യയുടെ കടിയേറ്റ യുവാവിന് സംസാര ശേഷി നഷ്ടമായി. ഡൽഹി സ്വദേശി കരൺ സിംഗിനെയാണ് സൗന്ദര്യമില്ലെന്ന കാരണം പറഞ്ഞ് ഭാര്യ നാവ് കടിച്ചെടുത്തത്. ന്യൂഡല്‍ഹിയ്ക്കടുത്ത് റാന്‍ഹോലയിലാണ് സംഭവം നടന്നത്. റാന്‍ ഹോല്‍ സ്വദേശിയായ കരണ്‍ സിംഗിന്റെ നാവാണ് ഭാര്യ കാജല്‍ കടിച്ചെടുത്തത്. കരണ്‍ സിംഗിന് സൗന്ദര്യമില്ലെന്ന് പറഞ്ഞ് കാജല്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു.ഭർത്താവിന് സൗന്ദര്യം കുറവാണെന്ന കാര്യത്തിൽ   കാജലിന് അസന്തുഷ്ടിയുണ്ടായിരുന്നതായി അയൽക്കാർ പറഞ്ഞു.

ശനിയാഴ്ച രാത്രി ഇതേ ചൊല്ലി വഴക്ക് ഉണ്ടായെങ്കിലും അതെല്ലാം പരിഹരിച്ച് ഉറങ്ങാൻ പോയതായിരുന്നു ഇരുവരും. അർധരാത്രിയോടെ കരണിന്റെ നിലവിളി കേട്ട് ഉണർന്ന അയൽക്കാരാണ് നാവ് പകുതിയോളം മുറിഞ്ഞ നിലയില്‍ കരണ്‍സിംഗിനെ കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ച ശേഷം കരണ്‍ സിംഗിനെ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കരണ്‍ സിംഗിനെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ സംസാരശേഷി തിരികെ കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. എട്ടുമാസം ഗർഭിണിയാണ് കാജൽ. കാജലിനെതിരെ ക്രിമിനൽ നിയമം 326–ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന വകുപ്പാണിത്.ഇരുപത്തിരണ്ടുകാരിയായ കാജലും തെരുവു കലാകാരനായ കരണും 2016 ലാണ് വിവാഹിതരായത്.