പോണ്ടസ്സിലെ ഫര്‍ണ്ണാണ്ടസ് രാജാവിനെ കീഴടക്കിയപ്പോള്‍ റോമന്‍ ജനറല്‍ ആയിരുന്ന ജൂലിയസ് സീസര്‍ പറഞ്ഞ വാചകമാണ്; ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ കീഴടക്കി എന്നത്. വിവാദ വ്യവസായി വിജയ് മല്യ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് രാജ്യം വിട്ടതെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതിപക്ഷത്തിന് ബിജെപിയെ തല്ലാൻ ആയുധമായി. രാജ്യം വിടും മുൻപ് ധനമന്ത്രിയെ കണ്ടിരുന്നു എന്ന് മല്യ തന്നെയാണ് ബ്രിട്ടനില്‍ വെച്ച് വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സീസറുടെ വാക്കുകള്‍ കടമെടുത്ത് ചെറിയ മാറ്റം വരുത്തി കേന്ദ്രത്തെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ്. ഞാന്‍ വന്നു (പാര്‍ലമെന്റിലേക്ക്), ഞാന്‍ കണ്ടു (അരുണ്‍ ജെയ്റ്റ്ലിയെ), ഞാന്‍ പറന്നു (ലണ്ടനിലേക്ക്) എന്നാണ് കോണ്‍ഗ്രസിന്റെ ട്രോൾ.
രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ താന്‍ കണ്ടിരുന്നെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യം വിടും മുമ്പ് ജെയ്റ്റ്‍ലിയെ കണ്ട മല്യയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വിമാനത്താവളങ്ങളിലെ ലുക്കൗട്ട് നോട്ടീസ് ദുര്‍ബലമാക്കിയത് ഇതിന് തെളിവാണെന്ന് രാഹുല്‍ പറഞ്ഞു. ധനമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മല്യ രാജ്യം വിടുന്നതിന്റെ രണ്ട് ദിവസം മുമ്പ് ജെയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു കോണ്‍ഗ്രസ് എംപി ദൃക്സാക്ഷിയാണെന്നും രാഹുല്‍ പറഞ്ഞു. ഇരുവരും 15-20 മിനിറ്റോളം ചര്‍ച്ച നടത്തുന്നത് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പൂനിയ കണ്ടതാണ് എന്നും രാഹുൽ പറഞ്ഞു.