സമത്വത്തിന്റെ മാരിവില്ല് വിരിഞ്ഞു; വഴിമാറുന്നത് 157 വര്‍ഷത്തെ ചരിത്രം: വിജയഹര്‍ഷം

പ്രണയം, അത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന വികാരം എന്ന ‘ചട്ടക്കൂടി’ൽ നിന്നും പുറത്തു വരികയാണ്. അതിനപ്പുറമുള്ള പ്രണയങ്ങള്‍ നേരിട്ട അപഹാസങ്ങള്‍ ഇനി മതിയാക്കേണ്ടി വരും. സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ചരിത്ര വിധിയിലൂടെ മാറ്റിയെഴുതപ്പെടുന്നത് പ്രണയമെന്ന സുന്ദര തീക്ഷ്ണ വികാരത്തിന്റെ ചില ‘മുൻവിധി’കളാണ്. ഇനി ആർക്കും ആരെയും പ്രണയിക്കാം എന്നുവരുന്നു. അങ്ങനെയുള്ള പ്രണയത്തെ കുറ്റമെന്നുകണ്ട കണ്ണുകളെയാണ് ഈ വിധി തടയുന്നത്.

സ്വവർഗ്ഗരതി ഉൾപ്പെടെയുള്ള പ്രകൃതിവിരുദ്ധ രതി കുറ്റകരമാണെന്നാണ് ഇന്ത്യൻ നിയമ വ്യവസ്ഥയിലെ 377–ാം വകുപ്പിൽ പറഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് അവർ ഇന്ത്യന്‍ ജനതയ്ക്കുമേൽ പടച്ച പല നിയമങ്ങളിൽ ഒന്നാണ് ഇത്. എന്നാൽ സ്വവർഗ്ഗരതി ഒരിക്കലും പ്രകൃതി വിരുദ്ധം ആകുന്നില്ല. മനുഷ്യരാശിയുടെ അനാദികാലം മുതൽ അനുവർത്തിച്ചും ഒരുകാലം വരെ അംഗീകരിച്ചും പോന്നിരുന്ന ഒന്നായിരുന്നു സ്വവർഗ്ഗരതി. ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും തോന്നുന്ന പ്രണയം, അത് രതിയായി പര്യവസാനിക്കുന്നത് എങ്ങനെയാണ് പ്രകൃതിവിരുദ്ധമാകുക എന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്ന് സുപ്രീം കോടതി നല്‍കിയത്.

157 വർഷത്തെ ചരിത്രമാണ് ഇവിടെ തിരുത്തപ്പെട്ടത്. അത് രഹസ്യമാക്കി വയ്ക്കേണ്ടതോ അതിൽ പാപഭാരം ചുമക്കേണ്ടതോ ആയ ആവശ്യം ഇനി ഇന്ത്യയിലെ ജനതയ്ക്കില്ലെ്നന് ഈ വിധി പറയുന്നു. നിയമം കാറ്റിൽപറത്തിക്കൊണ്ടുള്ള ഉത്തരവ് വന്നുവെന്നാണ് പ്രതികരണം. ഇനി ഭയക്കേണ്ടത് സദാചാരം ഉയർത്തിക്കൊണ്ടുവരുന്നവരുടെ വിധികളെയും മുൻവിധികളെയും മാത്രമാണ്. നിയമം കയ്യിലെടുത്ത് പെരുമാറാൻ ശ്രമിക്കുന്നവരെ മാത്രമാണെന്നും നിരീക്ഷകര്‍ പറയുന്നു. 

എന്തായാലും സുപ്രീം കോടതിയുടെ ഈ ചരിത്രവിധി വലിയൊരു ജനതയ്ക്ക് ആഘോഷിക്കാനുള്ളതാണ്. എൽജിബിടി സമൂഹത്തിന് മാത്രമല്ല അവരെ അംഗീകരിക്കുന്ന എല്ലാ ഇന്ത്യൻ ജനതയ്ക്കും ഇന്ന് ആഘോഷത്തിന്റെ ദിവസം. നവ്തേജ് സിങ് ജൊഹാർ, സുനിൽ മെഹ്റ, റിതു ദാൽമിയ, അമൻ നാഥ്, അയെഷ കപൂർ എന്നീ അഞ്ചുപേരാണ് ചരിത്ര വിധിക്കായി പോരാടിയവർ.