മകളെ വിദേശത്തയക്കാൻ പണമില്ല; വ്യവസായി ഭാര്യയെയും മക്കളെയും വെടിവെച്ചുകൊന്നു

ഗുജറാത്തിൽ വ്യവസായി ഭാര്യയെയും രണ്ട് പെൺമക്കളെയും വെടിവെച്ചുകൊന്നു. മകളെ ഉപരിപഠനത്തിന് വിദേശത്തയക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അഹമ്മദാബാദ് സ്വദേശി ധർമേശ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. 

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ധർമേഷ് ഷായുടെ മൂത്തമകൾ വിദേശപഠനത്തിനായി ഓസ്ട്രേലിയക്ക് പോകാനിരിക്കുകയായിരുന്നു. 70 ലക്ഷം രൂപയാണ് ഇതിനുവേണ്ടിവരുന്ന ചെലവ്. നിർമാണക്കമ്പനി ഉടമയായ ഷായ്ക്ക് 15 കോടിയോളം കടബാധ്യതയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഭാര്യയും മക്കളുമായി തർക്കമുണ്ടായി. തുടർന്ന് ഉറങ്ങിക്കിടന്ന ഭാര്യയെയും പെൺമക്കളെയും വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ഭാര്യ അമിബെൻ, മക്കളായ ഹെലി(24), ഖുശി(18) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഷാ അറിയിച്ചു. എന്നാൽ പിന്നീട് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിച്ചു. പൊലീസെത്തിയപ്പോള്‍  കീഴടങ്ങുകയും ചെയ്തു.