ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് വലിയ പിഴവുണ്ടായി എന്ന കുറ്റസമ്മതവുമായി പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ രംഗത്ത്. ആ പിഴവാണ് ഇന്ന് ഗുജറാത്തിൽ ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിച്ചെതെന്നും ഹാർദിക് പറയുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താത്തതിനെക്കുറിച്ചാണ് ഹാർദികിന്റെ പുതിയ പ്രസ്താവന. അന്ന് അങ്ങനെ ആ കൂടിക്കാഴ്ച്ച നടത്തിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. എങ്കിൽ ബിജെപിയുടെ വിജയം 99–ൽ നിന്ന് 79 സീറ്റുകളിലേക്ക് ഒതുക്കാമായിരുന്നുവെന്നും ഹാർദിക് പറഞ്ഞു.
എന്നാൽ തിരഞ്ഞെടുപ്പുക്കാലത്ത് ഉണ്ടായത് വെറും വിവാദങ്ങൾ തന്നെയാണ്. അന്ന് താൻ രാഹുലിനെ കണ്ടിരുന്നില്ല. മമത ബാനർജി,നിതീഷ് കുമാർ, ഉദ്ദവ് താക്കറെ തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
അതുപോലെ അന്ന് രാഹുലിനെ കാണുന്നതിലും ചർച്ച നടത്തുന്നതിലും തെറ്റില്ലായിരുന്നു. എന്നാൽ ആ ചർച്ച നടക്കാതെ പോയത് ബിജെപിക്ക് നേട്ടമായെന്നും ഹാർദിക് പറഞ്ഞു.
ഗുജറാത്തിൽ ബിജെപിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞെങ്കിലും, 99 സീറ്റുമായി ബിജെപി അധികാരം തിരിച്ചുപിടിക്കുകയായിരുന്നു. ഹാര്‍ദിക് രാഹുലിനെ കണ്ടതായും വ്യാപക പ്രചാരണം ഉണ്ടായിരുന്നു.