കോവിഡ് പരിശോധന നിർബന്ധം; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ അനിശ്ചിതത്വത്തിൽ

ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയതോടെ യുഎഇയും ഖത്തറും ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ അനിശ്ചിതത്വത്തിൽ. സൌദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആൻറിബോഡി ടെസ്റ്റോ, സർക്കാർ നിർദേശിക്കുന്ന ട്രൂ നാറ്റ് പരിശോധനയോ പ്രായോഗികമല്ലാത്തതാണ് ആശങ്കയ്ക്ക് കാരണം, ശനിയാഴ്ച മുതലാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് 

യുഎഇയിൽ ആൻറി ബോഡി ടെസ്റ്റും, ഖത്തറിൽ ഇഹ്തെറാസ് ആപ്പും ഉള്ളതിനാൽ പ്രത്യേകപരിശോധനയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സൌദി, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ തെർമൽ പരിശോധന മാത്രമാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സൌദിഅറേബ്യയിൽ പിസിആർ ടെസ്റ്റിന് മാത്രമാണ് സാധുതയുള്ളത്. 

ആൻറിബോഡി ടെസ്റ്റിന് അനുമതിയില്ല. ട്രൂ നാറ്റ് പരിശോദനാസംവിധാനത്തെക്കുറിച്ച് ചാർട്ടേഡ് വിമാനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് അറിയിപ്പ് ലഭിച്ചിട്ടുമില്ല. ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പിസിആർ പരിശോധന മാത്രമാണ് ഈ രാജ്യങ്ങളിലുമുള്ളത്. സംസ്ഥാനസർക്കാർ നിർദേശിക്കുന്ന ട്രൂ നാറ്റ് പരിശോധന ഈ രാജ്യങ്ങളിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ചർച്ചകളിലൂടെ ആൻറി ബോഡീ ടെസ്റ്റ്, ട്രൂ നാറ്റ് എന്നിവയ്ക്ക് കൂടുതൽ സൌകര്യങ്ങളൊരുക്കുയോ അല്ലെങ്കിൽ ഈ രാജ്യങ്ങളിൽ ഇളവ് അനുവദിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

ശനിയാഴ്ച മുതലാണ് കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. എംബസിവഴി അതാത് ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങളുടേയും വിമാനത്താവള അധികൃതരുടേയും അനുമതി ലഭിച്ചാൽ മാത്രമേ സർക്കാർ നിർദേശം നടപ്പിലാക്കാനാകൂ. അനുമതി ലഭിച്ചശേഷം എല്ലാവർക്കും സൌകര്യം ലഭ്യമാകണമെങ്കിൽ ഇനിയും കാലതാമസമുണ്ടാകുമെന്നാണ് പ്രവാസിസംഘടകളുടെ വിലയിരുത്തൽ.