യുഎഇയും സൗദിയും ഖത്തറും കോവിഡ് ജാഗ്രതയിൽ; അതിനിര്‍ണായകഘട്ടം

യുഎഇയും സൗദിയും ഖത്തറും ഉള്‍പ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം അതിനിര്‍ണായകഘട്ടത്തില്‍. ഏറ്റവും ശക്തമായ പ്രതിരോധനടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ രോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കി. 

മാര്‍ച്ച് ഇരുപത്താറിന് മധ്യപൂര്‍വേഷ്യയിലെ 13 രാജ്യങ്ങളില്‍ 32,442 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ഇന്നലെ എണ്ണം 58,168 ആയി. ഒരാഴ്ചകൊണ്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരട്ടിയായത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ മേഖലാ ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് അല്‍ മന്‍ധരി പറഞ്ഞു. ആരോഗ്യമേഖല ശക്തമല്ലാത്ത രാജ്യങ്ങളില്‍ക്കൂടി സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്തത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു. മേഖലയിലെ എല്ലാ ഭരണകൂടങ്ങളും രോഗപ്രതിരോധത്തിനുള്ള ഏറ്റവും കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഡോക്ടര്‍ മന്‍ധരി അപേക്ഷിച്ചു. 

സംശയമുള്ള എല്ലാവരുടേയും സ്രവപരിശോധന നടത്തുക, സമ്പര്‍ക്കമുണ്ടായവരെ മുഴുവന്‍ കണ്ടെത്തുക, ഐസലേഷന്‍ കര്‍ശനമാക്കുക, രോഗബാധിതരെ മുഴുവന്‍ ആശുപത്രിയിലാക്കുക, യാത്രാനിയന്ത്രണം കര്‍ശനമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. മേഖലയിലെ പ്രത്യേകസാമൂഹിക സാഹചര്യങ്ങളില്‍ ശാരീരിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കുന്നത് വെല്ലുവിളിയാണെങ്കിലും മറ്റുവഴിയില്ല. ചെറിയ ലക്ഷണങ്ങളുള്ളവരെപ്പോലും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയില്ലെങ്കില്‍ രോഗം നിശബ്ദമായി വ്യാപിക്കും. രോഗവ്യാപനം തടയാനുള്ള അവസരം ഓരോ മണിക്കൂറിലും കുറഞ്ഞുവരികയാണെന്നും ഡബ്ല്യു.എച്ച്.ഒ. മുന്നറിയിപ്പുനല്‍കി.