ഭാര്യ ഫോണിന്റെ പാസ്‍വേഡ് കൊടുത്തില്ല; ആസിഡ് ഒഴിച്ച് കൊന്നയാൾക്ക് അബുദാബിയിൽ വധശിക്ഷ

ഭാര്യ ഫോണിന്റെ പാസ്‍വേഡ് നൽകിയില്ല. ഭർത്താവ് ആസിഡ് ഒഴിച്ചു കൊന്നു. മക്കളുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ അബുദാബി പരമോന്നത കോടതി  ഗൾഫ് പൗരന് വധശിക്ഷ വിധിച്ചു. സംഭവദിവസം കറുത്ത ബാഗുമായി വീട്ടിലെത്തിയ പിതാവ് അമ്മയോടു ഫോണിന്റെ പാസ്‌വേഡ് ചോദിച്ചു ദേഷ്യപ്പെട്ടിരുന്നുവെന്നു മകൻ മൊഴി നൽകി.

ഇതിനു വിസമ്മതിച്ചതോടെ ബാഗിൽ നിന്ന് ആസിഡ് എടുത്തു മുഖത്തൊഴിച്ചു. അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിച്ച കുട്ടികൾക്കും പൊള്ളലേറ്റു. തണുത്ത തുണി ഉപയോഗിച്ച് അമ്മയുടെ ശരീരം തുടയ്ക്കാൻ ഇയാൾ മക്കളോട് ആവശ്യപ്പെട്ടെന്നും മക്കളുടെ കയ്യിൽ കിടന്നാണ് അമ്മ മരിച്ചതെന്നുമുള്ള സാക്ഷിമൊഴി കോടതി തെളിവായി സ്വീകരിച്ചു. പ്രതി ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും ഭാര്യയെ പലവട്ടം ഉപദ്രവിച്ചിരുന്നതായും പൊലീസ് കോടതിയെ അറിയിച്ചു

ഇയാൾ ഭാര്യയെ സംശയമായിരുന്നുവെന്നും അവിഹിതബന്ധമാരോപിച്ച്  നേരത്തേയും ഭാര്യയെകൊല്ലാൻ ശ്രമിച്ചിരുന്നുവെന്നു പൊലീസ് കോടതിയിൽ ബോധിപ്പിച്ചു. തന്നെ ശിക്ഷിച്ചാൽ മക്കൾ അനാഥരാകുമെന്നുള്ള വാദമൊന്നും കോടതി അംഗീകരിച്ചില്ല.