സുഷമ സ്വരാജ് യു.എ.ഇയിൽ; ഊഷ്മള സ്വീകരണം

രണ്ടുദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഊഷ്മള സ്വീകരണം. അബുദാബി വിമാനത്താവളത്തിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധികൾ അടക്കമുളളവർ സുഷമ സ്വരാജിനെ സ്വീകരിച്ചു. സാമ്പത്തിക സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ, യു.എ.ഇ ജോയിന്റ് കമ്മിഷൻ യോഗത്തിൽ  വിദേശകാര്യ മന്ത്രി പങ്കെടുക്കും.  

കേന്ദ്രവിദേശകാര്യമന്ത്രിയെന്ന നിലയിൽ ഇതു രണ്ടാം തവണയാണ് സുഷമ സ്വരാജ് യു.എ.ഇയിലെത്തുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. വ്യവസായം, വ്യാപാരം, നയതന്ത്രം, പ്രതിരോധം, ബഹിരാകാശം അടക്കമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളുടേയും സഹകരണം ശക്തമാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.ഗാന്ധിജി, സായിദ് ഡിജിറ്റൽ മ്യൂസിയത്തിൻറെ ഉദ്ഘാടനം ഇരുരാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാർ നിർവഹിക്കും. ഗാന്ധിജിയുടെ നൂറ്റിഅൻപതാം ജന്മദിനത്തിൻറേയും ഷെയ്ഖ് സായിദ് ജന്മശതാബ്ദിയുടേയും പശ്ചാത്തലത്തിലാണ് മ്യൂസിയം തുടങ്ങുന്നത്.

വൈകിട്ട് അബുദാബിയിലെ ഇന്ത്യൻ സമൂഹവുമായി സുഷ്മ സ്വരാജ്  സംവദിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരാനിരിക്കെ പ്രവാസ സമൂഹത്തിനു അനുകൂലമായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും വിദേശ കാര്യ മന്ത്രിയിൽ നിന്നുമുണ്ടാകുമെന്നാണ് സൂചന.