സ്വകാര്യ സ്ഥാപനങ്ങളുമായുള്ള സേവനങ്ങൾ തഖ് യീം കേന്ദ്രങ്ങൾ വഴി

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ അടുത്തമാസം മുതൽ തഖ് യീം കേന്ദ്രങ്ങൾ വഴി. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങളായിരിക്കും പുതിയ സംവിധാനത്തിന് കീഴിൽ വരിക. 

തസ്ഹീൽ കേന്ദ്രങ്ങൾ നൽകി വരുന്ന സേവനങ്ങൾക്ക് സമാനമായ സേവനങ്ങളാണ് തഖ് യീം കേന്ദ്രങ്ങൾ വഴിയും നടപ്പിലാക്കുക. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന അമ്പത് ലക്ഷത്തോളം തൊഴിലാളികൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. മൂന്നരലക്ഷത്തോളം കന്പനികൾ തഖ്യീമിൻറെ പരിധിയിൽ വരും. ഓരോ കമ്പനിയുടെയും സമഗ്ര വിവരങ്ങൾ നൽകുന്നതും ലേബർ ക്യാംപുകൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും തഖ് യീം മുഖേന ആയിരിക്കും. കമ്പനികളുടെ പ്രവർത്തനം കാലോചിതമായി പരിഷ്കരിക്കാനും പുരോഗതിയുണ്ടാക്കാനും തഖ്യീം സേവനം വഴി തൊഴിലുടമകൾക്ക് സാധിക്കും. 

ട്രേഡ് ലൈസൻസുകളുടെ മന്ത്രാലയവുമയി ബന്ധപ്പെട്ട രേഖകൾ, സാക്ഷ്യപ്പെടുത്തിയ കരാറുകൾ, മന്ത്രാലയ ചട്ടങ്ങൾക്ക് അനുസൃതമായുള്ള ലേബർ ക്യാമ്പുകളുടെ റജിസ്‌ട്രേഷൻഎന്നിവയെല്ലാം തഖ് യീം സേവന പരിധിയില്‍ ആയിരിക്കും. സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലാളികളുടെ വിശദാ൦ശങ്ങൾ മന്ത്രാലയത്തിനു നൽകി വിവരങ്ങൾ കൃത്യത വരുത്തണം. കമ്പനിയുടെയും കമ്പനി പ്രതിനിധിയുടെയും ടെലിഫോൺ നമ്പറുകളും നല്‍കിയിരിക്കണം. ഇതിൽ മാറ്റം വന്നാൽ അക്കാര്യം മന്ത്രാലയത്തെ അറിയിക്കണം. യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ വിവരങ്ങൾ വർഷാവർഷം നവീകരിക്കണമെന്നു അധികൃതർ അറിയിച്ചു.