യുഎഇയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പണം നാട്ടിലേയ്ക്ക് അയയ്ക്കുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ. ഇന്ത്യയെ കൂടാതെ, ചൈന, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ എന്നീ രാജ്യക്കാരാണ് 2016 ൽ ഏറ്റവും കൂടുതൽ പണം സ്വന്തം രാജ്യങ്ങളിലേയ്ക്ക് അയച്ചത്.
വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ സംഖ്യ അയച്ചത് (230 ബില്യൻ ദിർഹം) ഇന്ത്യക്കാരാണെന്ന് യുനൈറ്റ്ഡ് നേഷൻസ് ഇൻ്റർനാഷനൽ ഫണ്ട് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു. യുഎഇയിൽ നിന്ന് കഴിഞ്ഞ വർഷം ഇന്ത്യയിലേയ്ക്കയച്ച തുക വർധിച്ചതായി പണമിടപാടു സ്ഥാപനങ്ങൾ വെളിപ്പെടുത്തി. 2015 മായി താരതമ്യപ്പെടുത്തുമ്പോൾ 10 മുതൽ 12 ശതമാനം വരെയാണ് വർധന.
യുഎഇയിൽ നിന്നു മാത്രം പ്രതിവർഷം ഇന്ത്യയിലേയ്ക്ക് ഏകദേശം 70 ബില്യൻ ദിർഹമാണ് പ്രവാസികൾ അയക്കുന്നത്. കുടുംബത്തിൻ്റെ നിത്യച്ചെലവുകൾക്കാണ് മിക്കവരും എല്ലാ മാസവും പണമയക്കുന്നത്. ലോക രാജ്യങ്ങളിലുള്ള വിദേശികളിൽ ചൈനക്കാരാണ് ഏറ്റവും കൂടുതൽ പണമയയ്ക്കുന്നവരിൽ രണ്ടാം സ്ഥാനത്ത്–61 ബില്യൻ യുഎസ് ഡോളർ. ഫിലിപ്പീൻസ്(29.9 ബില്യൻ), മെക്സിക്കൻ(28.5 ബില്യൻ), പാക്കിസ്ഥാൻ(19.8 ബില്യന്‍) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.