അജിത്ത് വരാത്തതല്ല; പ്രശ്നം അച്ഛനെ നഷ്ടമായത്: വിവാദത്തില്‍ മകന്‍

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ തല അജിത്ത് പങ്കെടുത്തില്ലെന്ന പേരിൽ ഉയരുന്ന വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് എസ്.പി. ചരൺ. മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറാന്‍ കുറച്ച് സമയമാണ് വീട്ടുകാർക്ക് ആവശ്യം. അജിത് വിളിച്ചോ, അല്ലെങ്കിൽ വീട്ടിലെത്തിയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നം. ഞങ്ങൾക്ക് അച്ഛനെ നഷ്ടമായി എന്നതാണ് എന്നായിരുന്നു ചരൺ മാധ്യമങ്ങളോട് പറഞ്ഞത്. 

‘അജിത് വിളിക്കുകയോ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുകയോ ചെയ്തോ എന്ന വിഷയത്തെക്കുറിച്ച് ഞാൻ എന്തിനു മറുപടി പറയണം. അജിത് എന്റെ നല്ല സുഹൃത്താണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛന്റെ നിര്യാണത്തെക്കുറിച്ചുള്ള ദു:ഖത്തിൽ അജിത് പങ്കു ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വഭവനത്തിലിരുന്ന് അദ്ദേഹം അത് ചെയ്യട്ടെ. 

എന്തിനാണ് അത് ഇത്ര വലിയ ചർച്ചാ വിഷയമാക്കുന്നത്. അച്ഛന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാന്‍ ഞങ്ങൾ കുടുംബാംഗങ്ങൾക്ക് കുറച്ചു സമയം വേണം. ദയവായി അതിന് ഞങ്ങളെ അനുവദിക്കൂ’– എസ് പി ചരൺ പറഞ്ഞു. വിജയ് സംസ്കാരച്ചടങ്ങിൽ നേരിട്ടെത്തി പങ്കെടുത്ത് മടങ്ങുന്നതിന്റെ ചിത്രങ്ങൾ നേരത്തേ പുറത്ത് വന്നിരുന്നു.