താരങ്ങള്‍ ചെന്നൈയില്‍; സംവിധായകന്‍ ഇവിടെ; കോവിഡ് കാല ഡബിങ്..!

ഡബ്ബിങ് സ്റ്റുഡിയോയില്‍ താരം സ്ക്രീന്‍ നോക്കി ചുണ്ടിനനുസരിച്ച് ശബ്ദം നല്‍കുന്നു. ചില്ലുകൂട്ടിനപ്പുറം സംവിധായകന്‍ ഓകെയോ റീടേക്കോ പറയുന്നു. അതായിരുന്നു കോവിഡിന് മുമ്പ് മലയാളത്തിലെയും തമിഴിലെയുമൊക്കെ ഡബ്ബിങ് രീതി. എന്നാല്‍ കോവിഡ് ഇതും അട്ടിമറിച്ചിരിക്കുകയാണ്. നിസാർ സംവിധാനം ചെയ്യുന്ന കളേഴ്സ് എന്ന ചിത്രത്തിന്റെ ഡബ്ബിങ് ചെന്നൈയിലെ എ.വി.എം.സ്റ്റുഡിയോയിലാണ് നടന്നത്. പക്ഷേ, നിസാറും സംഘവും ചങ്ങനാശ്ശേരി മീഡിയാവില്ലേജിലിരുന്നാണ് ഡബ്ബിങ് നിയന്ത്രിച്ചത്. 

ഓരോ സീനും ലൈവായി കണ്ട്, സൂക്ഷ്മതയോടെ നിയന്ത്രിച്ചും നിരീക്ഷിച്ചുമാണ് നിസാർ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. പ്രധാനവേഷം ചെയ്യുന്ന വരലക്ഷ്മി ശരത് കുമാറും രാംകുമാറും ചെന്നൈയിലാണ് ഡബ്ബ് ചെയ്തത്. ചെന്നൈയിലും കോട്ടയത്തുമായി പതിനഞ്ചോളം സാങ്കേതിക പ്രവർത്തകരാണ് ഒരേ സമയം ഇതിനായി പ്രവർത്തിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർക്ക് ഡബ്ബിങിനായി ചെന്നൈയിലെത്താൻ കഴിയാതെ വന്നപ്പോഴാണ്, വിദേശ രാജ്യങ്ങളിലെ രീതി ഇവിടെ പരീക്ഷിച്ചത്. 

ഡബ്ബിങ് വിജയകരമായി മാറിയതോടെ കളേഴ്സിനെ പിന്നാലെ വരുന്ന സിനിമകളും ഈ രീതി തുടര്‍ന്നേക്കാം.

ലൈംലൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ അജി ഇടിക്കുള നിർമ്മിക്കുന്ന കളേഴ്സിന്റെ രചന പ്രസാദ് പാറപ്പുറം നിര്‍വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജിയഉമ്മൻ, ക്യാമറ - സജൻ കളത്തിൽ, സംഗീതം - എസ്.പി.വെങ്കിടേഷ്.  ഇനിയ, ദേവൻ, തലൈവാസൽ വിജയ്, മൊട്ടരാജേന്ദ്രൻ, ദിവ്യപിള്ള, ദിനേശ് മോഹൻ, തുളസി ശിവമണി, അഞ്‌ലി ദേവി, ബാലു ശരവണൻ, വെങ്കിടേഷ്, രാമചന്ദ്രൻ, മധുമിത, ബേബി ആരാധ്യ എന്നിവരും അഭിനയിക്കുന്നുണ്ട്.

സുദിനം, ത്രീമെന്‍ ആര്‍മി, ക്യാപ്റ്റന്‍, പടനായകന്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പുതിയ ചിത്രത്തിലൂടെ.