സ്നേഹവും വെറുപ്പും എന്തെന്നറിഞ്ഞു; സിനിമയിലെ 16 വർഷങ്ങൾ: ഷംന

സിനിമയിലെ പതിനാറ് വർഷങ്ങൾ മനോഹരമായ യാത്രയായിരുന്നുവെന്ന് നടി ഷംന കാസിം. സ്നേഹവും വിജയവും വെറുപ്പും എന്തെന്ന് അറിഞ്ഞു. ഇക്കാലമത്രയും നിരുപാധികമായ സ്നേഹം കൊണ്ട് ചേർത്ത് പിടിച്ച ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. 

ഷംനയുടെ കുറിപ്പിങ്ങനെ: നിരുപാധികമായ സ്നേഹവും, അഭിനന്ദനങ്ങളും ഒരുപിടി നല്ല ഓർമകളും സമ്മാനിച്ച യാത്രയായിരുന്നു കഴിഞ്ഞ പതിനാറ് വർഷത്തേത്. കുറേ നല്ല മനുഷ്യരെ ഈ യാത്രയിൽ കണ്ടെത്തി. വിജയം, പണം, വെറുപ്പ് എന്നിവ തിരിച്ചറിഞ്ഞു. ഈ യാത്രയിൽ നിരുപാധികമായ സ്നേഹം തന്ന് കൂടെക്കൂട്ടിയത് ജനങ്ങളാണ്. അതാണ് നിലനിർത്തിയത്. അതിന് എന്നും കടപ്പെട്ടിരിക്കും. പിന്നെ എന്റെ ജീവതാളമായി നിൽക്കുന്ന അമ്മയോടാണ് കടപ്പാട്. അമ്മയുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ എവിടെയും എത്തുമായിരുന്നില്ല.കൂടുതൽ ആത്മാർഥതയോടെ ജോലി ചെയ്യുമെന്ന ഉറപ്പ് നൽകുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

 മഞ്ഞുപോലൊരു പെൺകുട്ടിയെന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമാ ജീവിതം തുടങ്ങുന്നത്. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവ സാന്നിധ്യമായ താരം ജയലളിതയുടെ ബയോപികിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു.