‘മോഹന്‍ലാല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു കോടി നല്‍കി; വാക്കിന്റെ ഉറപ്പില്‍‌‍‍‌‍: വിഡിയോ

കാലങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കൊച്ചിയില്‍ ആസ്ഥാന മന്ദിരമൊരുങ്ങിയത് . സ്വന്തമായൊരു ആസ്ഥാനം എന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പു മാത്രമല്ല സാമ്പത്തിക ക്ലേശങ്ങളും ഏറെ സഹിക്കേണ്ടി വന്നുവെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി. പണം തന്നെയായിരുന്നു മുഖ്യതടസമെന്ന് സംഘടനയുടെ അധ്യക്ഷന്‍ സുരേഷ്കുമാര്‍ ഉദ്ഘാടന ചടങ്ങില്‍ തുറന്നു പറഞ്ഞു. പണം കണ്ടെത്താന്‍ പല വഴികള്‍ നോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ താര സംഘടനായ ''അമ്മ''യുടെ ഫണ്ടില്‍ നിന്നും പണം സ്വരൂപിക്കാനും ശ്രമം നടത്തി. സാങ്കേതിക പ്രശ്നങ്ങള്‍ ഇവിടെയും തടസമായി. ഇതോടെയാണ് മോഹന്‍ലാല്‍ സഹായവുമായി വന്നതെന്ന് സുരേഷ്കുമാര്‍ സ്മരിച്ചു.



സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു കോടി രൂപയാണ് ലാല്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്കായി നല്‍കിയത്. തിരികെ നല്‍കുമെന്ന വാക്കിന്‍റെ മാത്രം ഉറപ്പിലാണ് ലാല്‍ പണം തന്നതെന്നും ലാലിന്‍റെ ഈ സഹായമാണ് കെട്ടിടം നിര്‍മിക്കാനുളള മുഖ്യപ്രേരണയായതെന്നും സുരേഷ്കുമാര്‍ തുറന്നു പറഞ്ഞു. മധുവും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖരെയെല്ലാം സാക്ഷിയാക്കിയാണ് സുരേഷ്കുമാര്‍ മോഹന്‍ലാലിനോടുളള കടപ്പാട് തുറന്നു പറഞ്ഞത്.



കൊച്ചി പുല്ലേപ്പടിയിലെ അരങ്ങത്ത് ക്രോസ് റോഡിലാണ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് ആസ്ഥാന മന്ദിരമൊരുങ്ങിയത്. അഞ്ചു നിലയില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് കെട്ടിടത്തിന്‍റെ നിര്‍മാണം. മിനി പ്രിവ്യു തീയേറ്ററും എല്ലാ സജ്ജീകരണങ്ങളുമുളള കോണ്‍ഫറന്‍സ് ഹാളും മുറികളുമെല്ലാമടങ്ങുന്നതാണ് കെട്ടിടം. നിര്‍മാണത്തിന് മുന്‍കയ്യെടുത്ത സംഘടനയുടെ പ്രസിഡന്‍റ് സുരേഷ്കുമാറിനെയും സെക്രട്ടറി രഞ്ജിത്തിനെയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തവരെല്ലാം അനുമോദിക്കുകയും ചെയ്തു.