"ഞങ്ങള്‍ അമ്മയിലെ ആജീവനാന്ത അംഗങ്ങളാണ്. ആ രീതിയിലാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തതും. മറ്റ് വ്യാഖ്യാനങ്ങളൊക്കെ അനാവാശ്യമാണ്." അമ്മയുടെ എക്സിക്യൂട്ടീവ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് നടി പാര്‍വതിയും രേവതിയും പത്മപ്രിയയും 'അമ്മ'യോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിച്ചത്.
അമ്മയ്ക്കുള്ളില്‍നിന്നുകൊണ്ട് സ്ത്രീവിരുദ്ധതയ്ക്കെതിരെ പോരാട്ടം നടത്തുകയാണ് 'അവര്‍' എന്ന സമീപനം സ്വീകരിക്കുമ്പോഴും മേല്‍സൂചിപ്പിച്ച വാക്കുകള്‍ വിമന്‍ ഇന്‍ കലക്ടീവിനെ കൊണ്ടെത്തിച്ചത് വലിയ ആശയക്കുഴപ്പത്തിലേക്കാണ്. ദിലീപിനെ തിരിച്ചെടുത്തുകൊണ്ടുള്ള തീരുമാനത്തിനെതിരെ ആക്രമിക്കപ്പെട്ട നടിക്കൊപ്പം രമ്യ നമ്പീശനും ഗീതുമോഹന്‍ദാസും റിമ കല്ലിങ്കലും അമ്മയുടെ അംഗത്വം രാജിവച്ചുകൊണ്ട് തുടക്കമിട്ട സമരത്തിന്റെ പിന്തുടര്‍ച്ചയായിട്ടാണ് രേവതിയും പത്മപ്രിയയും പാര്‍വതിയും അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നത്.
സംഘടനയ്ക്കുള്ളിലെ സ്ത്രീവിരുദ്ധത ഉൾപ്പെടെ ചൂണ്ടിക്കാട്ടി അമ്മയ്ക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തില്‍ മൂവരെയും ചര്‍ച്ചയ്ക്കുവിളിച്ച താരസംഘടന ഒരുഘട്ടത്തില്‍പോലും ഡബ്ല്യു.സി.സി എന്ന വനിതാ കൂട്ടായ്മയെ അഭിസംബോധന ചെയ്യാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയ്ക്കാണ് മൂന്ന് നടിമാരെയും ചര്‍ച്ചയ്ക്കുവിളിച്ചതെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയ അതേ വാര്‍ത്തസമ്മേളനത്തിലാണ് അമ്മയോടുള്ള കൂറ് വിമന്‍ ഇന്‍ സിനിമ കലക്ടീവിനൊപ്പമെന്ന് പറഞ്ഞ നടിമാര്‍ പരസ്യമാക്കിയതെന്നതും ശ്രദ്ധേയമാണ്.
വിമന്‍ ഇന്‍ സിനിമ കലക്ടീവിനൊപ്പം തുടക്കംമുതല്‍നില്‍ക്കുകയും പിന്നീട് പക്ഷെ ഡബ്ല്യു.സി.സിയുടെ കാര്യത്തില്‍ തികഞ്ഞ മൗനവും പുലര്‍ത്തിയ നടി മഞ്ജുവാര്യര്‍ അമ്മയ്ക്കൊപ്പമാണെന്ന് പറയാതെ പറഞ്ഞുകഴിഞ്ഞു. ഈ പരോക്ഷ സൂചനതന്നെയാണ് അമ്മ നടത്തിയ ചര്‍ച്ചയ്ക്കുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രേവതിയും പത്മപ്രിയയും പാര്‍വതിയും നല്‍കുന്നതെന്നും വ്യക്തമാണ്. അമ്മയില്‍നിന്ന് രാജിവച്ച നടിമാരുടെ കാര്യത്തില്‍ ഇനിെയന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ പ്രസിഡന്റ് മോഹന്‍ലാലിന് ഉള്‍പ്പടെ വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. അതുള്‍പ്പടെ എന്തും ചര്‍ച്ചചെയ്യുമെന്ന പരത്തിയുള്ള മറുപടികള്‍ക്ക് മുന്നില്‍ ഡബ്യു.സി.സിക്കാര്‍ കൂടിയായ മൂന്ന് നടിമാര്‍ക്കും മറുവാക്കുണ്ടായില്ല.
മാപ്പും തിരിച്ചുവരവും മാധ്യമങ്ങളും
"മാപ്പുപറഞ്ഞാല്‍ ആലോചിക്കാം" . രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് രേവതിയും പത്മപ്രിയയും പാര്‍വതിയും ആവര്‍ത്തിച്ചു ചോദിച്ചപ്പോഴായിരുന്നു അമ്മ എക്സിക്യുട്ടീവിന്റെ മറുപടി. ദിലീപിനെ തിരിച്ചെടുക്കാന്‍ മോഹന്‍ലാല്‍ കൂട്ടുനിന്നുവെന്ന് പത്മപ്രിയ ഏതോ ചാനലില്‍ പോയി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് എക്സിക്യുട്ടീവിന്റെ മറുചോദ്യവും.
എക്സിക്യുട്ടീവില്‍ എന്ത് നടന്നു? എന്താണ് ചര്‍ച്ചയുടെ തീരുമാനം എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അമ്മയ്ക്കും നിലപാട് പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയ നടിമാര്‍ക്കും ഒരുപോെല ഉത്തരംമുട്ടിയതോടെ ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ന്നു. 2017ലെ വാര്‍ഷിക ജനറല്‍ ബോഡിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ 'മകള്‍ക്കും മകനും ഒപ്പം' എന്ന നിലപാട് ചോദ്യംചെയ്തതോടെ പടിയടച്ച് പിണ്ഡംവച്ച് അമ്മ അകറ്റിനിര്‍ത്തിയ അതേ മാധ്യമങ്ങള്‍ക്കുമുന്നില്‍ താരസംഘടനയുടെ പതിനെട്ടംഗ പുതിയ എക്സിക്യുട്ടീവിന് വീണ്ടും അടിപതറി. ചര്‍ച്ച തുടരുെമന്നൊക്കെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ പറഞ്ഞുവച്ചപ്പോഴും വിമന്‍ ഇന്‍ കലക്ടീവിന്റെ ചുവടുപിടിച്ച് അമ്മയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ പ്രതിരോധം തീര്‍ത്തവര്‍ക്കൊന്നും മറുത്ത് പറയാനുണ്ടായില്ല. തീരുമാനമുണ്ടാകുന്നതുവരെ ഞങ്ങള്‍ കാത്തുനില്‍ക്കണോ എന്ന ചോദ്യത്തിന് അയ്യോ... നിങ്ങള്‍ പൊയ്ക്കോളൂെവന്ന് മാധ്യമങ്ങളോട് ഒറ്റക്കെട്ടായി മറുപടിയും.