കേരള ബാങ്കിന്റെ രൂപികരണം സഹകരണ മേഖലയുടെ ശാക്തീകരണത്തിനു വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രി

കേരള ബാങ്കിന്റെ രൂപികരണം സഹകരണ മേഖലയുടെ ശാക്തീകരണത്തിനു വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അറുപത്തിയഞ്ചാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കേരള ബാങ്ക് നിലവില്‍ വരുന്നതോടെ പ്രാദേശിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നേട്ടമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്‍.അര്‍.ഐ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള പ്രത്യേക അനുമതി നേടിയെടുക്കുക എന്നതാണ് പ്രധാനലക്ഷ്യം. ഇതു സാധിച്ചാല്‍ പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണമയക്കുന്നത് കൂടുതല്‍ എളുപ്പമാകും. മറ്റു സംസ്ഥാനങ്ങള്‍ സമാനമായ മാതൃക പിന്തുടരുന്നത് കേരള ബാങ്ക് എന്ന ആശയം വിജയിച്ചതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോട്ടുനിരോധനത്തിന് ശേഷം ഉണര്‍ന്നു വന്ന സഹകരണ മേഖലയെ  ജിഎസ്ടി തളര്‍ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. വാരാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.