ആകാശവാണി നിലയത്തിൽ വീണ്ടും ചന്ദനമോഷണം; ഒറ്റരാത്രിയില്‍ കടത്തിയത് നാലുമരങ്ങൾ

തിരുവനന്തപുരം മൺവിളയിലെ ആകാശവാണി പ്രക്ഷേപണ നിലയത്തിൽ വീണ്ടും ചന്ദന മോഷണം. ലക്ഷങ്ങള്‍ വിലമതിക്കുന്ന നാലുചന്ദന മരങ്ങളാണ് ഇന്നലെ രാത്രി മുറിച്ചു കടത്തിയത്. ഒാഗസ്റ്റിൽ നിലയവളപ്പിൽ നിന്ന് ഒരുചന്ദനമരം സമാന രീതിയിൽ മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

ശ്രീകാര്യം മണ്‍വിളയയിലെ ആകാശവാണി  പ്രക്ഷേപണ നിലയത്തിലെ ചന്ദനമരങ്ങള്‍ തറനിരപ്പില്‍ വെട്ടികൊണ്ടുപോയി. നാലുമരങ്ങളാണ് ഒറ്റരാത്രിയില്‍ ചന്ദനക്കള്ളന്മാര്‍ കൊണ്ടുപോയത്. ഇവിടെ സുരക്ഷാജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കിലും അറിയിഞ്ഞില്ല. രാത്രിശക്തമായ മഴയുണ്ടായിരുന്നു. ഇവിടെ സുരക്ഷാക്യാമറയുമില്ല.ആകാശവാണി അധികൃര്‍ പരാതിനല്‍കിയെതിനെത്തുടര്‍ന്ന് ശ്രീകാര്യം പൊലീസും ഡോഗ്സ്കോഡും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

നാലുമാസത്തിനിടെ ആറു ചന്ദന മരങ്ങളാണ് മോഷ്ടിച്ചത്. ഒാഗസ്റ്റില്‍ ഇതേരീതിയില്‍ ചന്ദരമരം ഇവിടെ നിന്ന് മുറിച്ചുകടത്തിയ സംഭവം പൊലീസ് അന്വേഷിക്കുകയാണ്. ഇതുവരെ ഒരുതുമ്പും ലഭിച്ചിട്ടില്ല.മുൻപ് ഇവിടെ പോലീസ് സെക്യൂരിറ്റി ഉണ്ടായിരുന്നെങ്കിലും അത് പിൻവലിച്ചു. സമീപത്തുള്ള എന്‍ജീനയറിങ് കോളജ് വളപ്പില്‍ നിന്നും കഴിഞ്ഞയാഴ്ച ചന്ദനമരം മുറിച്ചു കടത്തിയിരുന്നു.