ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ടയുടെ മലയോര മേഖലയിൽ കനത്ത നാശനഷ്ടം

ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ടയുടെ മലയോര മേഖലയിൽ കനത്ത നാശനഷ്ടം. കോന്നി അരുവാപ്പുലത്ത്  ഉരുൾപൊട്ടലിനെ തുടർന്ന് മൂന്ന് വീടുകൾ തകരുകയും കൃഷിയിടമടക്കം ഒലിച്ച് പോവുകയും ചെയ്തു. റാന്നി വടശേരിക്കരയിൽ പി ഐ പി കനാലിന്റെ ബണ്ട് തകർന്ന് സ്കൂൾ ഹോസ്റ്റലിലും ഭക്ഷണ ശാലയിലും വെള്ളം കയറി.

.

കോന്നി അരുവാപ്പുലം പഞ്ചായത്തിൽ ഊട്ടുപാറ മുറ്റാകുഴി എന്നിവിടങ്ങളിലായി മൂന്ന് ഉരുൾ പൊട്ടലാണ് ഉണ്ടായത്. മേലലയിലെ ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു. മുറ്റാകുഴി മങ്കലത്ത് സദാനന്ദന്റെ വീടാണ് പൂർണമായും തകർന്നത്. കൃഷിയിടവും ഒലിച്ച് പോയിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്.  പുനലൂർ മൂവാറ്റുപുഴ പാതയിൽ മുറിഞ്ഞകൽ ഭാഗത്ത് വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് ഗതാഗതം താൽകാലികമായി നിർത്തിവെച്ചിരുന്നു. റാന്നി വടശേരിക്കരയിൽ  പി ഐ പി കനാലിന്റെ ബണ്ട് തകർന്ന് മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ഹോസ്റ്റലിലും ഭക്ഷണ ശാലയിലും വെള്ളം കയറി. 250 ഓളം കുട്ടികൾ ഈ സ്കൂളിലുണ്ട്. സംഭവത്തെ തുടർന്ന് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ബണ്ട് ബലപ്പെടുത്തുന്നതിന് പഞ്ചായത്തിന് പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്ന പരാതിയുണ്ട്.