മലയാളികളുടെ സ്നേഹസമർപ്പണം; എഴുത്തച്ഛന്‍ അരങ്ങിൽ

ഭാഷാപിതാവിന് മലയാളികള്‍ നല്‍കുന്ന സ്നേഹ സമര്‍പ്പണമാവുകയാണ് തിരുവനന്തപുരം അക്ഷരകല അരങ്ങിലെത്തിച്ച എഴുത്തച്ഛന്‍ എന്ന നാടകം. മലയാളത്തിലെ ആദ്യ മാതൃഭാഷാ പ്രബോധന നാടകം കൂടിയായ എഴുത്തച്ഛന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. 

അതിജീവനത്തിന്റെ നെട്ടോട്ടത്തില്‍ മലയാളം മറക്കുന്ന മലയാളി്ക്ക് ഭാഷാപിതാവിന്റെ ത്യാഗപൂര്‍ണമായ ജീവിതവും സംഭാവനകളും ബോധവത്കരിക്കാന്‍ പര്യാപ്തമായ നാടകം. മലയാള കാവ്യ കലാരംഗങ്ങളിലെ 140 ലേറെ പ്രതിഭകളുടെ സഹകരണം ഇതിനു പിന്നിലുണ്ട്.. ഒ എന്‍ വിയും സുഗതകുമാരിയും, വി. മുധുസൂദനന്‍ നായരും , സച്ചിദാനന്ദനുമുള്‍പ്പടെ 19 കവികളും ,എസ്. പി വെങ്കിടേഷും, ഔസേപ്പച്ചനും, വിദ്യാസാഗറുമുള്‍പ്പടെ 25 ചലച്ചിത്ര സംഗീത സംവിധായകരും, എം. ജി ശ്രീകുമാറും, കെ.എസ് ചിത്രയും, സുജാതയും ഉള്‍പ്പടെ 30 ഗായകരും ഒരു നാടകത്തിന് വേണ്ടി സഹകരിക്കുന്നു എന്നത് നാടക ചരിത്രത്തിലെ അപൂര്‍വത. 

മുഹാദ് വെമ്പായം രചന നിര്‍വഹിച്ച് മീനമ്പലം സന്തോഷ് സംവിധാനം ചെയ്യുന്ന നാടകം പൊതുജന സമ്പര്‍ക്ക വിഭാഗത്തിന്റെ സഹകരണത്തോടെയാണ് അരങ്ങിലെത്തുന്നത്. ടഗോര്‍ തീയറ്ററില്‍ നാടകത്തിന്റെ ആദ്യ പ്രദര്‍ശനം ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം െചയ്തു.