കാട്ടാനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ വലിയ മരങ്ങളിൽ കുടിൽകെട്ടി ആദിവാസികൾ. അപകടഘട്ടങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കുടിലിൽ അഭയം തേടുകയാണ് പതിവ്. വേനൽ കനത്തതോടെയാണ് ശബരിമലപാതയോട് ചേർന്നുള്ള ആദിവാസി ഊരുകളിൽ കാട്ടാനശല്യം രൂക്ഷമായത്.
രാത്രിയായാൽ ളാഹ വഴി വനപാതയിലൂടെ ആങ്ങമൂഴി കടക്കാൻ ആരും ശ്രമിക്കരുത്. അപകടം വഴിയിലുണ്ട്.
ഇത് ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടാണ്. കരുതിയിരുന്നില്ലെങ്കിൽ എല്ലാം തകർത്തെറിയും കൊലകൊമ്പൻമാർ. ആനയെ തുരത്താൻ പലവഴികളും തേടാറുണ്ട്. എന്നാൽ ഇതൊന്നും ആനയുടെ വഴി തടസപ്പെടുത്താൻ പ്രാപ്തമല്ല. സംശയം തോന്നിയാൽ പന്തവും കത്തിച്ച് ഉൾവനത്തിലേയ്ക്ക് കയറും.
പ്ലാപ്പള്ളിയിൽ 14 ആദിവാസി കുടുംബങ്ങളാണുള്ളത്. വനവിഭവം ശേഖരിക്കലാണ് പലരുടെയും ഉപജീവനമാർഗം. ഇതിൽ പത്ത് കുട്ടികൾ വിദ്യാഭ്യാസം നേടുന്നവരായുണ്ട്. ആർത്തലച്ചെത്തുന്ന ആന പാഠപുസ്തകം തിന്നുന്നത് വരെ ഏറുമാടത്തിന് മുകളിലിരുന്ന് ഇവർക്ക് കാണേണ്ടിവന്നിട്ടുണ്ട്. വേനൽക്കാലത്ത് വെളളം തേടിയാണ് ആനക്കൂട്ടം കാടിറങ്ങുന്നത്. വെള്ളം കുടിക്കാനുള്ള വ്യഗ്രതയിൽ ഊരുകൾ തച്ച് തകർത്തുകൊണ്ടാണ് യാത്ര. ശബരിമല വനപാതയായതിനാൽ സോളർ വേലിയെങ്കിലും സ്ഥാപിച്ച് ആദിവാസികളുടെയും തീർഥാടകരുടെയും ആനപ്പേടി അകറ്റണം.