വിശ്രമജീവിതം കൃഷിക്കായി മാറ്റിവച്ചു; നൂറുമേനി വിളയിച്ച് ഫ്രാൻസിസ്; നല്ലമാതൃക

വിശ്രമജീവിതം വെറുതെ കളയാതെ നാടിന് നന്‍മ നിറയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. പുഴ സംരക്ഷണവും നാടന്‍ കൃഷിരീതികളുമായി മണ്ണിനെ അറിയുന്ന ഒരു കാഞ്ഞങ്ങാട്ടുകാരനെ പരിചയപ്പെടാം. പരീക്ഷണങ്ങളിലൂടെ പലര്‍ക്കും പാഠമാകുകയാണ് ഇദ്ദേഹം.  

വളയം പിടിക്കുന്നവരുടെ വേഗവും കണ്ണളവുമെല്ലാം പരിശോധിച്ചും തിരുത്തിയും തിരക്കേറിയ ഔദ്യോഗിക ജീവിതമായിരുന്നു അടുത്തിടവരെ. സമയമില്ലെന്ന് പറയുന്നവരോട് ശ്രമിച്ചാല്‍ സകലതിനും ഇടമുണ്ടെന്ന ഉപദേശവുമായി വിരമിക്കലിന് പിന്നാലെ ഫ്രാന്‍സിസ് മണ്ണിലേക്കിറങ്ങി. പുഴ കരയെടുക്കുന്നത് തടയാന്‍ തീരത്ത് മുള വച്ച് ബലപ്പെടുത്തി. തരിശ് കിടന്ന മണ്ണില്‍ റംബൂട്ടാനും സപ്പോട്ടയും മാവും പ്ലാവും മരച്ചീനിയും തുടങ്ങി സകല വിളയും. അതില്‍ പൂര്‍ണമായും വിജയിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം 

ക്രിത്രിമ ചേരുവകളൊന്നുമില്ലാതെ ചെത്തുകടവില്‍ തനിക്ക് സ്വന്തമായുള്ള ഒരേക്കര്‍ മണ്ണില്‍ ഫ്രാന്‍സിസ് നടത്തിയ കൃഷി പരീക്ഷണത്തിന് നൂറുമേനി. പലരും സംശയം ചോദിച്ചെത്തുന്നത് മികവിന്റെ അടയാളം. കൃഷിയിടത്തിലാണെങ്കിലും മോട്ടോര്‍ വാഹനവകുപ്പിന്റെ നിയമങ്ങളെക്കുറിച്ചും പിഴവില്ലാതെ വാഹനമോടിക്കുന്ന ശീലങ്ങളെക്കുറിച്ചും ക്ലാസെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ കര്‍ഷകന്‍ പഴയ എം.വി.ഐയാകും. കൃഷിശീലം ആരോഗ്യസംരക്ഷണവും ഉറപ്പാക്കുമെന്ന ഉപദേശവും.