കോഴിക്കോട് തീപിടുത്തം ഉണ്ടായ വര്‍ക് ഷോപ്പിന് തൊട്ടടുത്ത് ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഉണ്ടായിട്ടും അഗ്നിരക്ഷാസേന എത്തിയത് അര മണിക്കൂര്‍ വൈകി. ബീച്ച് ഫയര്‍ സ്റ്റേഷനെ ഒരു യൂണിറ്റ് മാത്രമുള്ള ചെറിയ സ്റ്റേഷനാക്കി കോര്‍പ്പറേഷന്‍ ചുരുക്കിയതാണ് പ്രതിസന്ധിയായത്. ഒടുവില്‍ മീഞ്ചന്തയില്‍ നിന്ന് യൂണിറ്റുകള്‍ വരേണ്ടി വന്നു തീ അണയ്ക്കാന്‍.
തീ പടര്‍ന്നതോടെ നാട്ടുകാര്‍ ആദ്യം വിളിച്ചത് തൊട്ടടുത്തുള്ള ബീച്ച് ഫയര്‍ സ്റ്റേഷനിലേക്കാണ്. ആകെയുള്ള ഒരു യൂണിറ്റ് മറ്റൊരിടത്തു പോയിരുന്നതിനാല്‍ സ്ഥലത്ത് ആദ്യമെത്തിയത് മീഞ്ചന്ത ഫയര്‍ഫോഴ്സാണ്. അതും അരമണിക്കൂര്‍ വൈകിയാണ് അവർ എത്തിയത്.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബീച്ച് ഫയര്‍ സ്റ്റേഷന്‍ പാളയത്ത് ബസ് സ്റ്റാന്‍ഡിനു സമീപം സാറ്റലൈറ്റ് സ്റ്റേഷനായി പുനസ്ഥാപിക്കാനായിരുന്നു കോര്‍പറേഷന്‍റെ തീരുമാനം. അതിനായി ഒരു യൂണിറ്റ് മാത്രം ബീച്ചില്‍ നിലനിര്‍ത്തി ബാക്കിയുള്ളവ ജില്ലയിലെ മറ്റു ഫയര്‍സ്റ്റേഷനുമായി ലയിപ്പിക്കുകയായിരുന്നു. അതുകൊണ്ട് മൂക്കിന്‍ തുമ്പത്തു നടന്ന തീപിടിത്തത്തിനു പോലും അഗ്നിരക്ഷാസേനയ്ക്ക് യഥാസമയം ഓടിയെത്താനായില്ല.