ദുരിതമഴ; കോഴിക്കോട് നഗരത്തിലും മലയോരങ്ങളിലും ഒരുപോലെ പ്രളയം

കോഴിക്കോട് കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതോടെ നഗരത്തിലും മലയോര മേഖലയിലും വെള്ളക്കെട്ട് രൂക്ഷമായി. രണ്ടായിരത്തിലധികം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിലാണ്. 

നഗരത്തില്‍ മിക്കയിടത്തും ഇതാണ് അവസ്ഥ. വെള്ളക്കെട്ട് പലയിടത്തും ഗതാഗത സ്തംഭനമുണ്ടാക്കി. കല്ലായ്, മാവൂര്‍, മൂഴിക്കല്‍, തടമ്പാട്ടുതാഴം  എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. ഗ്രാമീണ, മലയോര മേഖലയും കനത്ത മഴയില്‍ മുങ്ങി. പലയിടത്തും കാല്‍നട യാത്ര പോലും അസാധ്യമായി. 

മുക്കം, മാവൂര്‍, കുന്ദമംഗലം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മരം വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മുന്നൂറോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നു. വനമേഖലകളില്‍ ഉണ്ടാകുന്ന ചെറുതും വലുതുമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.