പുതിയ റേഷൻകാർഡ് വന്നപ്പോൾ ഞെട്ടിയിരിക്കുകയാണ് കാസർകോട് അജാനൂർ കടപ്പുറത്തെ ഒരു വിഭാഗം മൽസ്യത്തൊഴിലാളികൾ. അർധപട്ടിണിയിൽ ജീവിതം തള്ളി നീക്കുന്നവർ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തി. റേഷൻ ആനുകൂല്യം മുടങ്ങിയതോടെ എങ്ങിനെ ജീവിക്കു എന്ന ആശങ്കയിലാണ് ഇവർ
ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിച്ച ആനുകൂല്യവും കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് അജാനൂർ കടപ്പുറത്തെ ഭൂരിപക്ഷം ആളുകളും സ്വന്തം കിടപ്പാടം തരപ്പെടുത്തിയത്. ഈ വീടുകൾ മാത്രം മാനദണ്ഡമാക്കിയാണ് അധികൃതർ ഇവരെ ബി.പി.എൽപട്ടികയിൽ നിന്ന് എ.പി.എൽ നിലവാരത്തിലേയ്ക്ക് ഉയർത്തിയിരിക്കുന്നതെന്നാണ് ആരോപണം. മരിച്ചവരെ കാർഡിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ അപേക്ഷകൾ നൽകിയിരുന്നെങ്കിലും നിരവധി പരേതർ പുതിയ കാർഡിൽ ഇടംപിടിച്ചു. തെറ്റുകൾ തിരുത്തി പുതിയ റേഷൻ കാർഡ് ഉടൻ അനുവദിക്കണമെന്നാണ് അധികൃതർക്ക് മുന്നിൽ കടലിന്റെ മക്കളുടെ നിവേദനം.