റോഡ് നവീകരണം: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ 787 തണൽമരങ്ങള്‍ മുറിക്കുന്നു

റോഡ് നവീകരണത്തിന്റെ ഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ 787 തണൽമരങ്ങള്‍ മുറിച്ചുമാറ്റുന്നു. അഞ്ചു പഞ്ചായത്തുകളുടെ പരിധിയിലും മുനിസിപ്പാലിറ്റിയിലുമായി നട്ടുവളര്‍ത്തിയ മരങ്ങളാണ് ലേലം ചെയ്യുന്നത്. മരംമുറിക്കാനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചതോടെ പ്രതിഷേധവും ഉയര്‍ന്നു. വിഡിയോ റിപ്പോർട്ട് കാണാം. 

എ.സി.റോഡിലൂടെയുള്ള യാത്രയില്‍ ഇനി തണല്‍മരങ്ങളുടെ കുളിര്‍ നഷ്ടമാകും. പത്തുവർഷം മുൻപ് നട്ട മരങ്ങളാണ് വികസനത്തിനായി വെട്ടിയെറിയുന്നത്. ആലപ്പുഴ ജില്ലയുടെ ഭാഗമായ കൈതവന മുതല്‍ കിടങ്ങറ വരെയുള്ള 787 മരങ്ങൾ ലേലം ചെയ്യാൻ അനുമതിയായി. കോട്ടയത്തിന്റെ ഭാഗമായ കിടങ്ങറ മുതൽ പെരുന്ന വരെയുള്ള 64 മരങ്ങളും മുറിക്കും

സോഷ്യൽ ഫോറസ്ട്രിയുടെ പദ്ധതി പ്രകാരമാണ് എസി റോഡിൽ 2,100 മരങ്ങൾ നട്ടത്. മരങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള റോഡുവികസനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 649 കോടി രൂപയുടേതാണ് എസി റോഡ് നവീകരണ പദ്ധതി. എന്നാൽ പദ്ധതി കുട്ടനാടിന്റെ പ്രളയദുരിതങ്ങൾക്ക് പരിഹാരമാകില്ലെന്ന വാദവും ശക്തമായുണ്ട്.