തൊഴിലാളികളെ കുത്തിനിറച്ച് ജീപ്പ് സര്‍വീസ്; അപകടങ്ങളുടെ തുടർക്കഥ

ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേയ്ക്ക് തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കുത്തിനിറച്ച് സുരക്ഷിതമാല്ലാത്ത ജീപ്പ് സര്‍വീസുകളേറുന്നു.   തൊഴിലാളി 

വാഹനങ്ങൾ അപകടങ്ങളിൽപ്പെട്ട് 10 വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് ഇരുപത്തഞ്ചോളം പേര്‍ക്കാണ്.  അപകട മരണങ്ങള്‍  തുടർക്കഥയായിട്ടും നടപടി 

സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കോവിഡിനു മുൻപ് 600 വാഹനങ്ങളാണ് തമിഴ്നാട്ടിൽ നിന്നും തോട്ടം തൊഴിലാളികളുമായി എത്തിയിരുന്നത്. ഇപ്പോൾ 300 വാഹനങ്ങൾ വരുന്നതായാണ് 

കണക്ക്. ഇന്നലെ  കമ്പംമെട്ടിൽ നടന്ന വാഹന അപകടത്തിൽ തമിഴ്നാട് കോമ്പൈ സ്വദേശി നദിയഴകനാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം 

നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികൾക്കു പരിക്കേറ്റു. അതിർത്തി ചെക്ക്പോസ്റ്റുകള്‍  

തുറന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തമിഴ് തൊഴിലാളികളുമായി വാഹനങ്ങൾ ചീറിപായുന്നത് വൻ അപകടങ്ങളാണ് ക്ഷണിച്ച് 

വരുത്തുന്നത്. 

5 മുതല്‍ എട്ട് പേര്‍ക്ക് വരെ യാത്രചെയ്യാനാകുന്ന ജീപ്പുകളില്‍ പതിനഞ്ചുപേരെവരെ കുത്തിനിറച്ചാണ് അപകടകരമായ യാത്ര.അപകടങ്ങളേറിയതോടെ കേരള –തമിഴ്നാട് അതിർത്തിയിൽ കമ്പംമെട്ട് പൊലീസ്  പരിശോധന ആരംഭിച്ചിരുന്നു. മോട്ടർ വാഹന വകുപ്പും പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാൽ പരിശോധനകൾ ആരംഭിക്കുന്നതോടെ തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുടെ വരവ് 

നിലക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.  വാഹന നിരീക്ഷണം  ഊര്‍ജിതമാക്കി  ഉചിതമായ നടപടി സ്വീകരിച്ചാല്‍ അപകടനിരക്ക് കുറക്കാനാകും.