കുരുമുളകിന് അജ്ഞാതരോഗം; ജീവിതം വഴിമുട്ടി ഇടുക്കിയിലെ കർഷകർ

ഇടുക്കി ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ കുരുമുളക്‌ ചെടികള്‍ക്ക്‌ അജ്‌ഞാത രോഗം. ഇലകള്‍  ഉണങ്ങിയ ചെടികളിലെ കുരുമുളക്‌ തിരികള്‍  കൊഴിഞ്ഞ്‌ വീണ്‌ നശിക്കുകയാണ്‌.  കുരുമുളക് ചെടികൾ വെട്ടിക്കളയേണ്ട അവസ്ഥയിലാണ് കർഷകർ .

ശക്തമായ മഴ പെയ്ത്  ദിവസങ്ങള്‍ക്കുള്ളില്‍ കുരുമുളക് ചെടികള്‍ക്ക് രോഗം ബാധിച്ചിരുന്നു.  വെള്ളം കെട്ടിനിന്ന്‌ വേരുകള്‍ അഴുകി നശിച്ചതാവാം ചെടികളിലെ ഇലകള്‍ക്ക്‌ പഴുപ്പ്‌ വീഴാനും ഉണങ്ങി നശിക്കാനും കാരണമെന്നാണ് കരുതുന്നത്. അ‍ജ്‍ഞാത  രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കര്‍ഷകര്‍ക്ക്‌ അറിയില്ല. അയ്യപ്പൻകോവിൽ ചേമ്പളം ഇലവുങ്കൽ രവിയുടെ 200 ഓളം കുരുമുളക് ചെടികളാണ് നശിച്ചത് ഇപ്പോൾ രോഗം ബാധിച്ച കുരുമുളക് ചെടികൾ ഇദ്ദേഹം വെട്ടിക്കളയുകയാണ്.

 പ്രദേശത്തെ കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ന്നപ്പേള്‍ ആകെയുണ്ടായിരുന്ന ആശ്വാസം കുരുമുളക്‌ കൃഷിയായിരുന്നു. ഇതും നാശത്തെ നേരിട്ടതോടെ ലക്ഷക്കണക്കിന്‌ രൂപയുടെ കാര്‍ഷിക വായ്പകള്‍ തിരിച്ചടയ്‌ക്കാന്‍ മാര്‍ഗമില്ലാത്ത അവസ്‌ഥയിലാണ്‌ കര്‍ഷകര്‍. കുട്ടികളുടെ പഠനമടക്കം മുടങ്ങുന്ന സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാത്ത വലയുകയാണു കര്‍ഷകര്‍. കൃഷിവകുപ്പ്‌ അധികൃതര്‍ അടിയന്തരമായി ഇടപെട്ട്‌ പ്രതിരോധ മാര്‍ഗങ്ങള്‍ എത്തിച്ചില്ലെങ്കില്‍ ഹൈറേഞ്ചില്‍ നിന്നും കുരുമുളക്‌ കൃഷിയും പടിയിറങ്ങുമെന്നതിന്നാണ് കര്‍ഷകരുടെ ആശങ്ക.