ഇത്തവണ നെഹ്രു ട്രോഫി കാണാൻ സച്ചിന്‍ എത്തും

ഇത്തവണത്തെ നെഹ്റുട്രോഫി ജലോത്സവത്തിൽ മുഖ്യാതിഥി സച്ചിൻ തെൻഡുൽക്കർ. ഈവര്‍ഷം മുതല്‍ നെഹ്റുട്രോഫി ജലോത്സവം കേരള ബോട്ട് റേസ് ലീഗിന്റെ യോഗ്യതാ മത്സരം കൂടിയാണ്. അതേസമയം സ്റ്റാര്‍ട്ടിങ് സംവിധാനങ്ങള്‍ക്ക് സാങ്കേതിക മേന്മയുള്ള ഉപകരണം ലഭിച്ചില്ലെങ്കിൽ പരമ്പരാഗത സ്റ്റാർട്ടിങ് ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ് സംഘാടകര്‍ 

ഓഗസ്റ്റ് 11 ന് പുന്നമടയിൽ നടക്കുന്ന ജലോല്‍സവത്തില്‍ പങ്കെടുക്കാന്‍ മുന്‍നിശ്ചയിച്ച യാത്രകള്‍ റദ്ദുചെയ്താണ് സച്ചിന്‍ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സച്ചിന്റെ ഉറപ്പ് സംഘാടകര്‍ക്ക് ലഭിച്ചത്. നെഹ്റു ട്രോഫി ജലോത്സവം സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ബോട്ട് റേസ് ലീഗിന്റെ യോഗ്യതാ മത്സരം കൂടിയാകുന്നതോടെ പ്രാധാന്യമേറും. ആദ്യ ഒൻപതുസ്ഥാനങ്ങളിലെത്തുന്ന ചുണ്ടൻ വള്ളങ്ങൾക്കാണ് തുടർന്നുള്ള ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാൻ അവസരം ലഭിക്കുക. 

ഫോട്ടോ ഫിനിഷ് ഉറപ്പാക്കാൻ അത്‍ലറ്റിക്സിൽ ഉപയോഗിക്കുന്ന ടൈമർ സംവിധാനം പരീക്ഷിക്കും. ഇത്തവണയും ജലോത്സവത്തിന്റെ സ്റ്റാർട്ടിങ്ങിനു പുതിയ സംവിധാനം നടപ്പാകാനിടയില്ല. സാങ്കേതിക മേന്മയുള്ള ഉപകരണം ലഭിച്ചില്ലെങ്കിൽ പരമ്പരാഗത സ്റ്റാർട്ടിങ് ഏർപ്പെടുത്തുകയേ നിവൃത്തിയുള്ളൂവെന്നു മന്ത്രി അറിയിച്ചു.ട്രാക്കിൽ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ചു കൃത്യമായ പെരുമാറ്റച്ചട്ടം രൂപപ്പെടുത്താൻ ഉപസമിതിയെ നിയമിക്ക‍‍ാനാണ് തീരുമാനം. രണ്ടുകോടി നാല്‍പ്പത്തിനാല് ലക്ഷം രൂപയാണ് ജലോല്‍സവത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്