തപാല്‍വകുപ്പ് മുന്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കുമ്പളങ്ങി പഴങ്ങാട്ട് തപാല്‍വകുപ്പ് മുന്‍ ജീവനക്കാരനെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയല്‍ക്കാരുമായി നിലനില്‍ക്കുന്ന വഴിത്തര്‍ക്കത്തെതുടര്‍ന്നുളള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.   

തപാല്‍വകുപ്പില്‍ പോസ്റ്റുമാനായി വിരമിച്ച കുമ്പളങ്ങി പഴങ്ങാട്ട് കുരിശുപറമ്പില്‍ ജോസഫിന്‍റെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടത്. അറുപത്തിയഞ്ചു വയസുകാരനായ ജോസഫിന്‍റെ മൃതദേഹം സ്വന്തം വീട്ടില്‍ നിന്ന് നൂറു മീറ്റര്‍ അകലെയുളള വീടിന്‍റെ മുറ്റത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് കണ്ടെത്തിയത്.

കൈലിമുണ്ടായിരുന്നു വേഷം. തലയില്‍ തൂവാല കൊണ്ടുളള കെട്ടുമുണ്ടായിരുന്നു. മുഖത്തു നിന്ന് രക്തം വാര്‍ന്നു വീഴുന്ന സ്ഥിതിയിലായിരുന്നു മൃതദേഹം.മരിച്ചു കിടന്നയാളുടെ കയ്യില്‍ നിന്ന് കത്തിയും കണ്ടെടുത്തു. അയല്‍വാസിയായ തമ്പിയെന്നയാളും ജോസഫും തമ്മില്‍ വസ്തു തര്‍ക്കം ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയില്‍ ജോസഫ് വീട്ടിലില്ലാതിരുന്ന സമയത്ത് അയല്‍വാസി ജോസഫിന്‍റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും ബന്ധുക്കള്‍ പറഞ്ഞു.