കുടിവെള്ളം കിട്ടാതെ ഒരു സ്കൂൾ; വാട്ടർ അതോറിറ്റി വാഗ്ദാനം ലംഘിച്ചു

വാട്ടർ അതോറിറ്റി വാഗ്ദാനം ലംഘിച്ചതോടെ കുടിവെള്ളം ഇല്ലാതെ കുമളി അമരാവതി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ. രക്ഷിതാക്കളും വിദ്യാര്‍ഥികളും ശക്തമായി പ്രതിഷേധിച്ചതോടെ സ്കൂളിൽ താൽക്കാലിക ജലവിതരണ സംവിധാനമൊരുക്കി വാട്ടർ അതോറിറ്റി തടിയൂരി.

 ആയിരത്തി ഇരുനൂറോളം വിദ്യാർത്ഥികളാണ് അമരാവതി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നത്. വാട്ടർ ടാങ്കും ശുചീകരണ പ്ലാന്റും സ്ഥാപിക്കാൻ സ്ഥലം വിട്ടു നൽകിയാൽ കുട്ടികൾക്ക് കുടിക്കാൻ വെള്ളം നൽകുമെന്ന വാഗ്ദാനം  വാട്ടർ അതോറിറ്റി ലങ്കിച്ചെന്നാണ് പരാതി. അമരാവതി സ്കുൾ വാട്ടർ അതോറിറ്റിക്ക്  ഒരേക്കർ സ്ഥലമാണ് നൽകിയത്. ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ശുചീകരണ പ്ലാന്റ് സ്ഥാപിക്കാനാണ് സ്കൂളിന്റെ സ്ഥലം നൽകിയത്. കഴിഞ്ഞ വർഷം ഈ പദ്ധതി കമ്മീഷൻ ചെയ്തു, എങ്കിലും സ്കൂളിന് കണക്ഷൻ നൽകാൻ വാട്ടർ അതോറിറ്റി തയാറായില്ല. തേക്കടി ചക്കുപള്ളം ജലവിതരണ പദ്ധതിയിൽ നിന്ന് സ്കുളിലേയ്ക്ക് ഒരു കണക്ഷൻ ഉണ്ടായിരുന്നു എങ്കിലും റോഡ് നിർമ്മാണത്തിൽ ഇവ തകർന്നു. എന്നാൽ പൊട്ടിയ പൈപ്പുകൾ നന്നാക്കി നൽകാനും വാട്ടർ അതോറിറ്റി തയാറായില്ല. സ്കൂൾ തുറന്നതോടെ വില കൊടുത്ത് വെള്ളം എത്തിക്കേണ്ട ഗതികേടിലാണ്  പ്രതിഷേധവുമായി സ്കൂൾ പി.റ്റി.എ യും, വിദ്യാർത്ഥികളും രംഗത്ത് എത്തിയത്. പീരുമേട് വാട്ടർ അതോറിറ്റി  ഓഫീസും ഉപരോധിച്ചു. ഇതോടെ ജല വിഭവ വകുപ്പ് ഉണർന്നു, സ്കൂളിൽ വെള്ളം എത്തിക്കാം എന്ന ഉറപ്പും ലഭിച്ചു.