കോട്ടയം അയർക്കുന്നത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. പുതുപ്പളളി സ്വദേശി പ്രേംകുമാറാണ് മരിച്ചത്. പൊലീസ് പുറകെ പാഞ്ഞതാണ് അപകട കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതുകൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അയർക്കുന്നം ടൗണിൽ വാഹന പരിശോധന നടത്തുന്നതിനിടെ പ്രേം കുമാറും ബന്ധവും സ്കൂട്ടറിലെത്തി. പൊലീസ് കൈകാണിച്ചിട്ടം ഇവർ നിർത്തിയില്ല. ഇതോടെ ജീപ്പിൽ പൊലീസ് പിന്തുടർന്നു. പരിശോധന നടന്ന സ്ഥലത്തിന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാറി മതിലിടിച്ച് സ്കൂട്ടർ മറിഞ്ഞു, പിന്നാലെയത്തിയ പൊലീസ് ഇവരെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ പൊലീസ് ജീപ്പ് കുറുകെ നിർത്തിയപ്പോൾ ഇടിച്ചുമറഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
പ്രേകുമാറിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന ബന്ധു ചന്ദ്രനും പരുക്കേറ്റ് ചികിൽസയിലാണ്. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് ഉൾപ്പെെടെ ബന്ധുക്കൾ പരാതി നൽകി. എന്നാൽ മദ്യപിച്ചെത്തിയ സംഘം പൊലീസിനെ അസഭ്യം പറഞ്ഞശേഷം പാഞ്ഞു പോകുകയായിരുന്നെന്നും ഹെൽമെറ്റ് വച്ചിരുന്നില്ലെന്നും നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ മറിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.