പനിബാധിച്ച് ഒരുവയസുകാരി മരിച്ചിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വേണ്ട മുന്‍കരുതലുകളെടുക്കാതെ വൈക്കം നഗരസഭ. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചിട്ടും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജിതമാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. നഗരസഭയുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍
നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കം ചെയ്യാൻ നഗരസഭയ്ക്ക് കഴിയാത്തതാണ് പ്രധാന പ്രശ്നം. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റോഡിൽ നിന്ന് മാലിന്യം നീക്കിയെങ്കിലും കൊണ്ടുതളളാൻ സ്ഥലമില്ലാതെ വന്നതോട നഗരസഭക്ക് സമീപം വാഹനത്തിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മാലിന്യം നിറഞ്ഞ് വെള്ളക്കെട്ട് രൂക്ഷമായ എട്ടാം വാർഡില്‍ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരികരിച്ചത്. പ്രതിരോധ മരുന്ന് തളിക്കാനെത്തിയ ജീവനക്കാരൻ പനി ബാധിച്ച ആളിന്റെ വീടിനു സമീപത്തു മാത്രം മരുന്ന് തളിച്ച് മടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ മരുന്നു തീർന്നതുകൊണ്ടാണ് തിരികെ പോരേണ്ടി വന്നതെന്ന് നഗരസഭ വ്യക്തമാക്കി. പ്രധാന റോഡിനോട് ചേർന്നുള്ള ഭാഗത്ത് നിറഞ്ഞു കിടക്കുന്ന മലിനജലമാണ് ഡെങ്കിയടക്കം രോഗങ്ങൾ പടരുന്നതിന് കാരണമാകുന്നത്.
ഓട ഉൾപ്പടെ,റോഡ് ഉയർത്തിയുള്ള നിർമാണം മുടങ്ങിയതോടെ മലിനജലം വീടുകളിലും റോഡിലും കെട്ടികിടക്കുകയാണ്. ഇതോടെ നൂറു കണക്കിന് കുടുംബങ്ങളാണ് രോഗഭീതിയിലായിരിക്കുന്നത്. ഇതിനിടെ നഗരസഭയിലെ ശുചീകരണ ഉപകരണങ്ങൾ കഴിഞ്ഞ ദിവസം മോഷണം പോയതും വിഷയത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ആവശ്യത്തിന് മരുന്നും ജീവനക്കാരെയും ലഭ്യമാക്കി പ്രതിരോധ നടപടികൾ ശക്തമാക്കിയില്ലെങ്കിൽ രോഗം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.