വിധിദിനം വിളിപ്പാടകലെ എത്തിയതോടെ പിരിമുറുക്കത്തില്‍ ബി.ജെ.പി ക്യാംപ്. സീറ്റെണ്ണം രണ്ടക്കംവരെ കടക്കുമെന്നുവരെ അവകാശപ്പെട്ടിരുന്ന നേതാക്കള്‍ മൂന്നെണ്ണത്തില്‍ എത്തി നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പു ഫലം ബി.ജെ.പിയെക്കാളുപരി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് കൂടുതല്‍ വിധി നിര്‍ണായകമാകുക.
പ്രധാനമന്ത്രി നരേന്ദ്രമോദിഉള്‍പ്പടെ ദേശീയനേതാക്കളുടെ നിരതന്നെ രംഗത്തിറങ്ങിയ റാലികള്‍, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ നിറഞ്ഞ് ആസൂത്രണത്തോടെയുള്ള പ്രചാരണ സംവിധാനങ്ങള്‍. അങ്ങനെ ചെയ്യാവുന്നതെല്ലാം ചെയ്തെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം പറയുന്നു. എന്നാലത് എത്രത്തോളം ഫലപ്രാപ്തിയില്‍ എത്തിയെന്ന് ഉറപ്പിച്ചുപറയാന്‍ നേതാക്കള്‍ക്കാകുന്നില്ല.
Also Read: ആകാംക്ഷ, ഇനി മണിക്കൂറുകള്‍ മാത്രം; കണക്കുകള്‍ ആദ്യമെത്തിക്കാന്‍ സര്‍വസജ്ജം മനോരമ ന്യൂസ്
നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവ ഉറപ്പായുംകിട്ടുമെന്നാണ് നേതാക്കളില്‍ പലരും പറയുന്നത്. പാലക്കാട്, കാസര്‍കോട്, തിരുവനന്തപുരം,കാട്ടാക്കട, ചാത്തന്നൂര്‍, കുന്നത്തുനാട്, മലമ്പുഴ, നാട്ടിക, തൃശൂര്‍ ,തിരുവല്ല, ആറ്റിങ്ങല്‍, പാലാ , പൂഞ്ഞാര്‍, മണലൂര്‍, ഹരിപ്പാട് എന്നിവിടങ്ങളില്ലെല്ലാം പ്രചാരണത്തില്‍ രണ്ടുമുന്നണികളോടൊപ്പത്തിനൊപ്പമോ ചിലയിടങ്ങളില്‍ അവരെക്കാള്‍ മുന്നിലോ എത്തി. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ രാജീവ് ചന്ദ്രശേഖര്‍ എല്ലായിടത്തും എത്തിയെങ്കിലും നേമത്തായിരുന്നു ശ്രദ്ധ മുഴുവന്‍. അക്കൗണ്ട് വീണ്ടും തുറക്കുകയെന്നത് അഭിമാന പ്രശ്നവുമാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയെക്കാള്‍ രാജീവ് ചന്ദ്രശേഖറിനാണ് തിരഞ്ഞെടുപ്പ് ഫലം ഒരുപടി കൂടുതല്‍ നിര്‍ണായകമാകുക.