മുസ്‌ലിം ലീഗില്‍ ഇടഞ്ഞുനില്‍ക്കുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ഒപ്പം കൂട്ടാന്‍ സി.പി.എം. തിരൂരങ്ങാടിയും താനൂരുമടക്കം മൂന്ന് സീറ്റുകളാണ് പരിഗണനയില്‍. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തള്ളാന്‍ രണ്ടത്താണി തയ്യാറായില്ല. തിരൂരങ്ങാടി സി.പി.ഐയില്‍ നിന്ന് തിരിച്ചെടുക്കും. മന്ത്രി വി.അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറിയേക്കും.
സ്ഥാനാർഥി നിര്‍ണയത്തിൽ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുൻ എംഎൽഎയും മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്തെത്തിയിരുന്നു. തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാർഥിയാക്കിയത് ലീഗ് കമ്മിറ്റികളറിയാതെയെന്ന് രണ്ടത്താണി ആരോപിച്ചു. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണി.
Also Read: ലീഗിലും കലഹം; പ്രതിഷേധം മുതലെടുക്കാന്‍ അപ്രതീക്ഷിത നീക്കവുമായി സിപിഎം
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വനിത ലീഗ് രംഗത്തെത്തി. ലീഗ് നേതൃത്വത്തെ വിമർശിച്ച ഫാത്തിമ തെഹലിയയ്ക്ക് സീറ്റ് നൽകിയത് തെറ്റായ സന്ദേശമെന്ന് നൂർബിന റഷീദ് വിമര്‍ശിച്ചു. എന്നാല്‍ നൂര്‍ബിനയുടേത് സ്വാഭാവിക പ്രതികരണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ നിലപാട്.
ലീഗ് സ്ഥാനാര്‍ഥിപട്ടികയെ തലമുറമാറ്റമെന്ന് വിശേഷിപ്പിച്ചതിനെ തലമുറമാറ്റം വനിതകള്‍ക്കുമാത്രം മതിയോ എന്ന ചോദ്യംകൊണ്ടാണ് നൂര്‍ബിന റഷീദ് നേരിട്ടത്. ഫാത്തിമ തെഹലിയയെ സ്ഥാനാർഥി ആക്കിയതിനെതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അതേസമയം, തനിക്കെതിരെയുള്ള നൂർബിന റഷീദിന്റെ വിമർശനത്തോട് പ്രതികരിക്കുന്നില്ലെന്നും നേതൃത്വം മറുപടി പറയുമെന്നും ഫാത്തിമ തെഹലീയ പറഞ്ഞു