സംസ്ഥാന മന്ത്രിസഭയൊന്നാകെ കോഴിക്കോട് ഐഐഎമ്മില്‍. മന്ത്രിമാര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാലയ്ക്ക് തുടക്കമായി. കേരളത്തിന്‍റെ ദീര്‍ഘകാല വികസന സാധ്യതകളും വെല്ലുവിളികളും ശില്‍പ്പശാല ചര്‍ച്ച ചെയ്യും.
ക്ലാസിലെ ഏറ്റവും അച്ചടക്കമുള്ള കുട്ടി അധ്യാപിക കൂടിയായ മന്ത്രി കെഎ തുളസിയാണ്. ഹാജര്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ആദ്യം തന്നെ വന്ന് ഇരിപ്പിടം ഉറപ്പിച്ചു. തൊട്ടുപിന്നാലെ ക്ലാസിലെ ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി. ഒപ്പം എന്‍ ഷംസുദീനും വി ഇ അബ്ദുല്‍ ഗഫൂറും. പിസി വിഷ്ണുനാഥ് ക്ലാസിലേയ്ക്ക് കയറുന്നതിനിടെ വിദ്യാര്‍ഥി നേതാവായ മുഖ്യമന്ത്രിയും ക്ലാസിലേയ്ക്ക്. പിന്നാലെ മറ്റു മന്ത്രിമാരും. ക്ലാസില്‍ കയറിയ ഉടന്‍ വികൃതിപയ്യനായ രമേശ് ചെന്നിത്തല ആദ്യ തഗ് അടിച്ചു. സംഭവം പഴയതാണെങ്കിലും എല്ലാവരും പൊട്ടിച്ചിരിച്ചു. എന്നാല്‍ ഹാജരെടുത്തപ്പോള്‍ ഒരു കുട്ടി കുറവ്. ആരോഗ്യമന്ത്രി കെ. മുരളീധരന്‍. മന്ത്രിയെവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോഴേയ്ക്കും കുട്ടി ക്ലാസ് മുറിയിലേയ്ക്ക് ഓടികിതച്ചെത്തി. എന്തേ വൈകിയത് എന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു.
ഇതോടെ ഫസ്റ്റ് ബെല്ലടിച്ചു. ക്ലാസ് തുടങ്ങി. ഐഐഎമ്മില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് മന്ത്രിമാര്‍ വിദ്യാര്‍ഥികളായത്. റീ ഇമാജിനിങ് കേരളം എന്ന പരിപാടിയില്‍ ഐഐഎം അധ്യാപകര്‍ക്ക് പുറമേ രാജ്യാന്തര വിദഗ്ധരും ക്ലാസുകള്‍ നയിക്കും. ക്ലാസുകള്‍ നയരൂപീകരണത്തില്‍ പുതിയ കാഴ്ച്ചപ്പാട് ഉണ്ടാക്കുമെന്ന് മന്ത്രിമാരും.
ഇത് രണ്ടാം തവണയാണ് മന്ത്രിസഭയ്ക്കായി ഐഐഎമ്മില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ഇതിനു മുമ്പ് 2011 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമാണ് ക്ലാസുകള്‍ നല്‍കിയത്.