എന്നെയോര്‍ത്ത് നിങ്ങള്‍ തലകുനിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല. ഓരോ നടപടിയും സാധാരണക്കാരന് വേണ്ടിയാകും. ഈ നാടിനെയും നിങ്ങളെയും ഒരിക്കലും മറക്കില്ല. കേരളത്തെ തുറുമുഖ നഗരമാക്കും. വെല്ലുവിളിയായതുകൊണ്ടാണ് ധനവകുപ്പ് ഏറ്റെടുത്തതെന്നും പറവൂരില്‍ നല്‍കിയ സ്വീകരണപ്രസംഗത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പി, നടന്‍മാരായ മോഹന്‍ലാല്‍, സലിംകുമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. 

വി.ഡി അദ്ഭുതമാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളില്ല . വി.ഡി സതീശന്റെ സ്വഭാവമാണ് അതിന് കാരണം. 

Also Read: 'ആഭ്യന്തര മന്ത്രിക്ക് ഒരു അനാവശ്യ 'ആട' വേണ്ട, ഒരു അശ്ലീല ദൃശ്യമാണ് ആ കസേരയിലെ വെള്ള ടവല്‍'...

താൻ കേരളത്തിന്റെ രാജാവ് ആണെന്നും ജനങ്ങൾ പ്രജകളാണെന്നും മുഖ്യമന്ത്രി വിചാരിച്ചാൽ ദു:ഖിക്കേണ്ടിവരും. പ്രസംഗമധ്യേ എന്‍എസ്എസ് നേതൃത്വത്തെ ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു. എൻസ്എസ് ഭൃത്യസംഘമായാണ് മന്നം സംഘടന തുടങ്ങിയത്. ഇപ്പോഴത്തെ നേതൃത്വം പെരുമാറുന്നത് രാജാവിനെപ്പോലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടെങ്ങും മുറവിളി കൂട്ടിയ അപൂർവ സന്ദർഭമാണ് കാണാനായതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സത്യസന്ധയും സുതാര്യതയുമാണ് സതീശനെ ജനങ്ങൾ ഇഷ്ടപ്പെടാൻ കാരണം. നെഹ്‌റുവിനെപോലെ സതീശനും സ്വപ്നം കാണാൻ കഴിയട്ടെ. റോഡ് അപകടങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും നാടിനെ രക്ഷിക്കാൻ സതീശന് മുന്നിൽ മോഹൻലാല്‍ അഭ്യര്‍ഥിച്ചു. നാർക്കോടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന തന്റെ പ്രശസ്ത ഡയലോഗ് പറഞ്ഞായിരുന്നു അഭ്യർഥന

ദൃശ്യം 3ന്റെ ക്ലൈമാക്സ് പോലെയായിരുന്നു മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നായിരുന്നു സലിം കുമാറിന്റെ വാക്കുകള്‍. പത്തു ദിവസം മുൾമുനയിൽ നിർത്തി. ഒടുവില്‍ പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടി. വനവാസത്തിന് പോകാൻ നിന്നവന്റെ പട്ടാഭിഷേകം ജനം നടത്തിയെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

VD Satheesan, the Kerala Chief Minister, has pledged to serve the common people and vowed not to pursue the "pomp of power." He assured that his actions would always be for the benefit of the citizens and that he would never forget the state or its people, promising to transform Kerala into a port city.