കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലേക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തിയപ്പോഴുള്ള ദൃശ്യങ്ങളും അദ്ദേഹത്തിന്‍റെ പെരുമാറ്റവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നല്ല ഇളം പച്ച നിറമുള്ള സുന്ദരമായ സോഫ, സീനിയർ ഉദ്യോഗസ്ഥർക്കും മന്ത്രിക്കും ഇരിക്കാൻ ആയി തയ്യാറാക്കിയിട്ടുണ്ട്. അതിൽ മന്ത്രി ഇരിക്കേണ്ട ഭാഗത്തു മാത്രം ഒരു വെള്ള ടവൽ വിരിച്ചിരിക്കുന്നു. ചെന്നിത്തല ആദ്യം ചെയ്തത് ആ 'വെള്ള ടവല്‍' എടുത്ത് മാറ്റുകയായിരുന്നു. ആ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട്, രമേശ് ചെന്നിത്തലയ്ക്ക് ഒരു ഹാറ്റ്സ് ഓഫ് എന്നാണ് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ആഭ്യന്തര മന്ത്രി മറ്റെല്ലാവരും ഇരുന്നതു പോലെയാണ് അനാവശ്യമായ വെള്ള ടവല്‍ മാറ്റിയ ശേഷം ഇരുന്നത്.അത് നൽകുന്ന സൂചനകൾ രണ്ടാണ്. ഒന്ന്, തനിക്കങ്ങനെ ഒരു അനാവശ്യ 'ആട' വേണ്ട എന്നത് !. രണ്ട് ഈ ടർക്കി എന്നത് ഒരു അശ്ലീല ദൃശ്യമാണ് എന്നത് !. നല്ല കാര്യം സർ. എല്ലാവരും ഇത് പിന്തുടർന്നാൽ കുറച്ചുകൂടി നല്ലത്. – അദ്ദേഹം കുറിച്ചു.
ചെന്നിത്തലക്ക് ബിഗ് സല്യൂട്ടെന്ന് സക്കറിയ പൊന്‍കുന്നവും ഫെയ്സ്ബുക്കില്‍ കുറിച്ചു. മന്ത്രിമാർ ഇരിക്കുന്ന കസേരയിൽ ഒരു ടൗവ്വൽ വിരിച്ചിടുന്നത് ഏതോ ഉദ്യോഗസ്ഥന്മാർക്ക് ഒരു ആനന്ദമാണ്. എന്നാൽ അതു തികച്ചും അരോചകമെന്ന് പലപ്പോഴും ഞാൻ എഴുതിയിട്ടുണ്ട്.
എന്തായാലും ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ അത് വലിച്ചെടുത്തു കളഞ്ഞു. – സക്കറിയ പൊന്‍കുന്നം കുറിച്ചു. സമൂഹമാധ്യമങ്ങളിലാകെ ഈ ദൃശ്യങ്ങള്‍ വൈറല്‍ കാഴ്ച്ചയാണ്.