Image: X, AI Enhanced
ദുര്‍ഗാ പൂജയ്ക്കിടെ ബംഗാളികള്‍ മാംസാഹാരം ഒഴിവാക്കണമെന്ന ഉത്തരേന്ത്യന്‍ ആത്മീയാചാര്യന്‍ ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പ്രസ്താവന വിവാദമാകുന്നതിനിടെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ക്ഷേത്ര സന്ദര്‍ശനം ചര്‍ച്ചയാകുന്നു. സുവേന്ദു അധികാരി കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രം സന്ദര്‍ശിച്ച് പരമ്പരാഗത മീൻ-പുലാവ് കഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ബംഗാളിന്റെ ഭക്ഷണശീലങ്ങളിൽ ഇടപെടാനുള്ള ശ്രമങ്ങൾക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനം.
Also Read: ‘സുമംഗലിയായി മരിക്കണം’; സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്
പരമ്പരാഗത ആചാരങ്ങൾ പാലിച്ചുകൊണ്ട് സുവേന്ദു അധികാരി കാളിദേവിക്ക് മുന്നിൽ പ്രാർത്ഥന നടത്തുകയും തലക്കറിയും മീന്‍ പൊരിച്ചതും ഉള്‍പ്പെടുന്ന പ്രസാദം കഴിക്കുകയും ചെയ്തതായി ബി.ജെ.പി ബംഗാൾ ഘടകവും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യമാണ്. ഈ പ്രസാദമാണ് പിന്നീട് ഭക്തർക്ക് ഭക്ഷണമായി നൽകുന്നത്. കൗശികി അമാവാസി ദിനത്തില്‍ കാളിഘട്ടിൽ പൂജ അർപ്പിച്ച ശേഷം സുവേന്ദു അധികാരി മാധ്യമങ്ങളെ കാണുകയും ചെയ്തു.
Also Read: സ്വപ്‌ന സുരേഷ് വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ചു
‘ഇന്ന് കൗശികി അമാവാസിയാണ്. സനാതന സംസ്കാരത്തിൽ ഇതൊരു പ്രധാന ദിവസമാണ്. കാളിഘട്ടിലും താരാപീഠിലും വലിയ രീതിയിലുള്ള പൂജകൾ നടക്കുകയാണ്. മാ കാളി, മാ ദുർഗ്ഗ, ശ്രീരാമകൃഷ്ണ പരമഹംസർ, ശാരദാ ദേവി, സ്വാമി വിവേകാനന്ദൻ, ശ്രീ ചൈതന്യ മഹാപ്രഭു എന്നിവരുടെ പുണ്യഭൂമിയാണ് കൊൽക്കത്ത’- സുവേന്ദു അധികാരി പറഞ്ഞു.
വിവാദമായ പ്രസ്താവന
ഹൗറയിലെ ലിലുവയിൽ നടന്ന ‘ഹനുമന്ത് കഥ’ ചടങ്ങിനിടെയാണ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി വിവാദ പ്രസ്താവന നടത്തിയിരുന്നത്. ദുര്‍ഗാപൂജ സമയത്ത് ബംഗാളി ഹിന്ദുക്കൾ മാംസാഹാരം ഉപേക്ഷിക്കണമെന്നും, ആചാരപരമായ ദിവസങ്ങളിൽ മാംസാഹാരം കഴിക്കുന്നവർ കപടവിശ്വാസികൾ ആണെന്നുമായിരുന്നു ശാസ്ത്രി പറഞ്ഞത്. ഈ വാക്കുകള്‍ വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവച്ചത്. പ്രസ്താവനയെ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ എതിർത്തു.
വ്യക്തിപരമായ അഭിപ്രായങ്ങൾ ബംഗാളി സമൂഹത്തിന്റെ ആഹാരരീതികളിൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന് ഇരുപാർട്ടികളും വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ പൂജകളോടനുബന്ധിച്ച് മീനും മാംസവും കഴിക്കുന്നത് പരമ്പരാഗത രീതിയുടെ ഭാഗമായതിനാല്‍ തന്നെ ശാസ്ത്രിയുടെ വാക്കുകള്‍ തള്ളിക്കളയുകയാണെന്നായിരുന്നു രാഷ്ട്രീയ പ്രതികരണം.
ശാസ്ത്രിയുടെ പ്രസ്താവന സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ആരോപിച്ച് സൗത്ത് കൊൽക്കത്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭവാനിപ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. സംഭവത്തില്‍ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.