Image: Social Media, Swapna Suresh
സ്വപ്‌നാ സുരേഷിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത് പി.എസ്. സരിത്ത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്നയ്ക്ക് ജീവിതപങ്കാളിയായി മാറിയത് കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്ത് ആണ്. ഇന്നലെ സോഷ്യല്‍മീഡിയയിലൂടെ സ്വപ്ന തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. വിവാഹം കഴിക്കാനുള്ള തീരുമാനത്തിനു പിന്നിലെ കാരണം മാത്രം വ്യക്തമാക്കിയുള്ള പോസ്റ്റില്‍ ആരെയാണ് വിവാഹം കഴിക്കുന്നതെന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. സ്വപ്ന പങ്കുവച്ച ചിത്രത്തില്‍ നിന്നും പലര്‍ക്കും വരനാരെന്ന് മനസിലാക്കാനും സാധിച്ചിരുന്നില്ല. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.
Also Read: സ്വപ്‌ന സുരേഷ് വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ചു
തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും കുറച്ചുനാളായി ഒരുമിച്ച് കൊച്ചിയിലാണ് താമസം. സ്വപ്നയുടെ മൂന്നാമത്തെ വിവാഹവും സരിത്തിന്റെ രണ്ടാമത്തെ വിവാഹവുമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. ‘ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനുമാണ് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഞാൻ ഒരു സുമംഗലിയായി മരിക്കുന്നത് വരെ ഈ കെട്ട് ഒപ്പമുണ്ടാകാൻ പ്രാർഥിക്കണം,’ എന്നുമാത്രമാണ് സ്വപ്‌ന ചിത്രങ്ങൾക്കൊപ്പം കുറിച്ചിരുന്നത്.
2000-ൽ പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു സ്വപ്നയുടെ ആദ്യവിവാഹം. അന്ന് കൃഷ്ണകുമാറിനെയാണ് സ്വപ്ന വിവാഹം ചെയ്തത്. 2008-ൽ ഈ ബന്ധം വേർപിരിഞ്ഞു. തുടർന്ന് 2011-ൽ ജയശങ്കറിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും പിന്നീട് അവസാനിക്കുകയായിരുന്നു. തന്റെ പുതിയ ജീവിതത്തിനായി ഏവരുടെയും പ്രാർഥനയും ആശീർവാദവും വേണമെന്ന് സ്വപ്ന സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നു.