അധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 14കാരിക്ക് ദാരുണാന്ത്യം. ജമ്മു കശ്മീര്‍ കിഷ്ത്വാറിലെ ചത്രൂവിലാണ് സംഭവം. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് സ്കൂൾ അധ്യാപകനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഖാലിദ് ഹുസൈന്‍, സഹോദരന്‍ താരിഖ് എന്നിവരാണ് പിടിയിലായത്.
ബമാൽപുര സര്‍ക്കാര്‍ മിഡിൽ സ്കൂളിലെ അധ്യാപകനായ ഖാലിദ് 14കാരിയുമായി ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ഖാലിദും സഹോദരൻ താരിഖും ചേർന്ന് ചില മരുന്നുകൾ നൽകി അനധികൃതമായി ഗർഭഛിദ്രത്തിന് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.
മരുന്ന് നൽകിയതിനു പിന്നാലെ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി വഷളായി. ആദ്യം കിഷ്ത്വാർ ജില്ലാ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ജമ്മു മെഡിക്കൽ കോളേജിലേക്കും മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടി മരണത്തിനു കീഴടങ്ങി. 200 കിലോമീറ്ററിലധികം നീണ്ട യാത്രക്കിടെ ദോഡയിലെ ബടോട്ടോയ്ക്ക് സമീപമെത്തിയപ്പോഴാണ് കുട്ടി മരിച്ചത്.
Also Read: ‘ചെക്ക് പോസ്റ്റ് പൂട്ടിക്കും, കാണിച്ചു തരാം’; ഭീഷണിയുമായി സിപിഎം പ്രാദേശിക നേതാവ്
മരണം സ്ഥിരീകരിച്ചതോടെ പെൺകുട്ടിയുടെ മൃതദേഹം കിഷ്ത്വാർ ആശുപത്രിയിലേക്കെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. ഗർഭധാരണവും നിർബന്ധിത ഗർഭഛിദ്ര ശ്രമവും പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ, കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മെഡിക്കല്‍ വിദഗ്ധര്‍, ഗർഭഛിദ്രത്തിന് മരുന്നുകൾ നൽകിയ ഫാർമസി ഉടമ എന്നിവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
കുട്ടിയുടെ മരണത്തെ തുടർന്ന് കിഷ്ത്വാറിലും പരിസര പ്രദേശങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. ചത്രൂവിൽ കടകൾ അടപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബി.ജെ.പി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധത്തിനു പിന്നാലെ ആരോപണവിധേയനായ അധ്യാപകനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.