AI Generated Image
ആദ്യരാത്രിയില്‍ നവവധുവിന്റെ നിലപാട് കേട്ട് അമ്പരന്ന് വരനും കുടുംബവും. ഉത്തര്‍പ്രദേശിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം നടന്നത്. വിവാഹദിനത്തില്‍ മുഖപടം മാറ്റണമെങ്കില്‍ തനിക്ക് 90 ലക്ഷം രൂപ നല്‍കണമെന്ന് വധു വരനോടും കുടുംബത്തോടും ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ കല്യാണച്ചെറുക്കനെ ജീവനോടെ ചുട്ടുകൊല്ലുമെന്ന് പറഞ്ഞതായും കുടുംബം പരാതിപ്പെടുന്നു. വധുവിന്റെ ആവശ്യത്തെത്തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ വലിയ തര്‍ക്കം ഉടലെടുത്തു.
കഴിഞ്ഞ വര്‍ഷം ഏപ്രിൽ 29-ന് ആയിരുന്നു ഇവരുടെ വിവാഹം. ആദ്യരാത്രിയില്‍ തന്നെ വധു കല്‍പ്പന തന്റെ സഹോദരനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് മുസ്കാന്‍ സിങ് പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ കുടുംബത്തെയൊന്നടങ്കം ഇല്ലാതാക്കുമെന്ന് പറഞ്ഞതായും അദ്ദേഹം പരാതിപ്പെടുന്നു. പിന്നാലെ വരന്റെ കുടുംബത്തിനെതിരെ ഭീഷണി തുടര്‍ന്നെന്നും ജൂലൈ മാസത്തില്‍ പണം കൈമാറണമെന്നാവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു.
മറ്റൊരു ദിവസം വധുവിന്റെ കുടുംബാംഗങ്ങളിൽ ചിലർ വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. കുടുംബത്തെ മുഴുവൻ ജീവനോടെ ചുട്ടുകൊല്ലാനുള്ള ശ്രമത്തിൽ ഇവർ പിഎൻജി ഗ്യാസ് പൈപ്പ്‌ലൈനിൽ കൃത്രിമം കാണിച്ചെന്നും വരന്റെ കുടുംബം ആരോപിക്കുന്നു.
തുടര്‍ന്ന് കുടുംബം പൊലീസിനെ വിവരം അറിയിച്ചെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പൊലീസിന്റെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം കോടതിയിലെത്തി. കോടതി ഉത്തരവിനെത്തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ റജിസ്റ്റർ ചെയ്ത് കേസ് അന്വേഷിച്ചു വരികയാണ്. എന്താണ് വധുവിന്റേയും കുടുംബത്തിന്റേയും നീക്കത്തിന് പിന്നിലെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് വരനും കുടുംബവും.