Commuters wade through a flooded street after heavy rainfall in Lahore on July 25, 2026. (Photo by Arif ALI / AFP)
പാക്കിസ്ഥാന്റെ അതിര്‍ത്തികളില്‍ പ്രളയമുണ്ടാക്കിയത് ഇന്ത്യയുടെ ബോധപൂര്‍വമായ ഇടപെടലെന്ന ആരോപണത്തിന് മറുപടി നല്‍കി രാജ്യം. ഇന്ത്യ ബോധപൂര്‍വം വെള്ളം തുറന്നുവിട്ടതു കൊണ്ടാണ് പാക്കിസ്ഥാനില്‍ പ്രളയവും കെടുതികളും ഉണ്ടായതെന്നായിരുന്നു പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതെന്നും മേഖലയില്‍ പെയ്ത ശക്തമായ മണ്‍സൂണ്‍ മഴയാണ് നദികളിലെ ജലനിരപ്പുയരാന്‍ കാരണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം മറുപടി നല്‍കി.
പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ഗില്‍ഗിത്ത് ബാള്‍ട്ടിസ്താന്‍ മേഖലകളിലാണ് ദിവസങ്ങള്‍ക്കുമുന്‍പ് പ്രളയമുണ്ടായത്. തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും കെടുതികളിലുംപെട്ട് 37ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രളയത്തിനു കാരണം ഇന്ത്യയാണെന്ന ആരോപണം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉന്നയിച്ചത്. എന്നാല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു.
Motorists drive through a flooded road caused by heavy monsoon rain, in Lahore, Pakistan, Saturday, July 25, 2026. (AP Photo/K.M. Chaudary)
പാക്കിസ്ഥാനിലെ മഴയ്ക്കു കാരണം ഇന്ത്യയല്ലെന്നും ജൂലൈ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ജമ്മുവിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയാണ് ചെനാബ് നദിയിലെ ജലനിരപ്പ് ഉയർന്നതിനു കാരണമെന്നും ജയ്‌സ്വാള്‍ പറയുന്നു. ഇതൊക്കെ സ്വാഭാവികമായ കാലാവസ്ഥാ പ്രതിഭാസം മാത്രമാണെന്നും ഇന്ത്യ പറയുന്നു. മാത്രമല്ല പാക്കിസ്ഥാന്റെ ഫ്ലഡ് ഫോര്‍കാസ്റ്റിങ് ഡിവിഷന്‍ പുറപ്പെടുവിച്ച മുന്നറിയിപ്പിലും ഇതുതന്നെയല്ലേ പറയുന്നതെന്നും ഇന്ത്യ തിരിച്ചുചോദിച്ചു.
തങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും ഇന്ത്യ നല്‍കിയില്ലെന്ന പാക്കിസ്ഥാന്റെ പരാതിക്കും കേന്ദ്രം മറുപടി നല്‍കി. പ്രത്യേക പ്രളയ മുന്നറിയിപ്പുകൾ നൽകേണ്ടതായുള്ള അടിയന്തര സാഹചര്യങ്ങൾ നദികളിൽ ഉണ്ടായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന പ്രളയസാധ്യതയുള്ള സാഹചര്യങ്ങളില്‍ അത് പാക്കിസ്ഥാനെ അറിയിക്കാനുള്ള മാനുഷിക പരിഗണന ഇന്ത്യ കാണിക്കുമെന്നും മനുഷ്യത്വം ഇന്ത്യയ്ക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ജയ്‌സ്വാള്‍ മറുപടി നല്‍കി. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് പാക്കിസ്ഥാന്‍ അവസാനമിട്ടാല്‍ മാത്രം കരാറിന്റെ അടുത്തഘട്ടത്തെക്കുറിച്ച് ചിന്തിക്കാമെന്നും മന്ത്രാലയം പറയുന്നു.