കരുണാനിധിയുടെ കൊച്ചുമകളും മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴി ബാങ്ക് മാനേജറെ അടിച്ചതെന്ന് പരാതി. ജൂലൈ 20നായിരുന്നു സംഭവം. ചെന്നൈ അടയാറിലെ എസ്ബിഐ എൻആർഐ ബ്രാഞ്ചിലെ മാനേജരുടെ മുഖത്ത് കയൽവിഴി അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ബാങ്കിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ശനിയാഴ്ച മുതല്‍ വ്യാപകമായി പ്രചരിക്കുന്നത്.
കയൽവിഴി മാനേജരുടെ ഓഫീസിനുള്ളിൽ കയറി അദ്ദേഹത്തിന്റെ ശരീരഭാഷയെ പരിഹസിക്കുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കെട്ടിടത്തിലെ ലിഫ്റ്റിന്റെ പ്രവർത്തന കരാറുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ കയൽവിഴിയുടെ കൈയിൽ പിടിച്ച് അവരെ ശാന്തനാക്കാൻ ഒരാൾ ശ്രമിക്കുന്നുണ്ട്. ഇതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
എസ്ബിഐ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടം കയൽവിഴിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സൂചനയുണ്ട്. എസ്ബിഐ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ ബാങ്ക് മാനേജറെ മർദ്ദിച്ചതിന് കയൽവിഴിക്കെതിരെ പൊലീസ് എഫ്‌ഐആറിട്ടു.