Image: X, @indiatoday
രാജസ്ഥാനിലെ ബാമേറില്‍ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ നഴ്സ് അറസ്റ്റിലായ കേസില്‍ ട്വിസ്റ്റ്. പരാതിക്കാരനായ ഡോക്ടര്‍ ഒരു സീരിയല്‍ റേപ്പിസ്റ്റ് ആണെന്നും നൂറിലധികം സ്ത്രീകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ നഴ്സ് കമല എന്നറിയപ്പെടുന്ന കമലേഷ് പറയുന്നു. ഡോക്ടറില്‍ നിന്നും 2 കോടിയോളം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കമല അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഡോക്ടര്‍ക്കെതിരായ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഈ കേസില്‍ അന്വേഷണം നടക്കുകയാണെന്നും നിലവില്‍ കമലയുടെ ആരോപണം തെളിയിക്കാന്‍ വിധത്തിലുള്ള തെളിവുകളൊന്നും ഡോക്ടര്‍ക്കെതിരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
2016 മുതല്‍ തന്റെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നഴ്സിനെതിരെയാണ് ഡോക്ടര്‍ പരാതി നല്‍കിയിരുന്നത്. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന നഴ്സ് ഒരു ദിവസം ചായ തയാറാക്കാനാണെന്ന് പറഞ്ഞ് തന്റെ മുറിയില്‍ കയറി ഫോണില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് മാറ്റിയെന്നും ഈ ചിത്രങ്ങള്‍ കാണിച്ച് അന്നുമുതല്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്നുമാണ് ഡോക്ടര്‍ നഴ്സിനെതിരെ നല്‍കിയ പരാതി.
ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ബലാത്സംഗക്കേസില്‍ കുടുക്കുമെന്നും പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായും ഡോക്ടറുടെ പരാതിയില്‍ പറയുന്നു. മാസ ശമ്പളത്തിനു പുറമേ രണ്ടു കോടിയോളം രൂപ നഴ്സ് തട്ടിയെടുത്തെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇതിൽ 35 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറി. കൂടാതെ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും സ്റ്റാമ്പ് പേപ്പറുകളും നിർബന്ധപൂർവ്വം വാങ്ങിയതായും പരാതിയിലുണ്ട്. ഇതൊന്നും കൂടാതെ സിസിടിവിയിലൂടെ തന്റെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചു. തനിക്ക് പ്രത്യേക ഫോണും സിം കാര്‍ഡുകളും നല്‍കി ലൊക്കേഷന്‍ ഉള്‍പ്പെടെ ട്രാക്ക് ചെയ്തെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ഡോക്ടര്‍ നിരവധി രോഗികളായ സ്ത്രീകളെ പീഡിപ്പിച്ചെന്നും പണം നല്‍കി കേസ് ഒതുക്കിയെന്നുമാണ് നഴ്സ് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. തനിക്കെതിരെയുള്ള തട്ടിപ്പുകേസ് കള്ളമാണെന്നും തന്റെ വായടപ്പിക്കാനാണ് ഡോക്ടര്‍ ശ്രമിക്കുന്നതെന്നുമാണ് നഴ്സ് ആരോപിക്കുന്നത്. ഇതു മാത്രമല്ല ആശുപത്രിയിലെ മറ്റു രണ്ടു ജീവനക്കാര്‍ ഡോക്ടര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കാന്‍ സഹായിച്ചിരുന്നതായും നഴ്സ് ആരോപിക്കുന്നു. പ്രതിയായ നഴ്സിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ബാമേർ സിറ്റി കോട്‌വാലി പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ നഴ്സ് സഹകരിക്കുന്നില്ലെന്നും വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് പറയുന്നു.