Image Credit:x/themaritimenet

Image Credit:x/themaritimenet

ഇറാനുമായി ബന്ധമുള്ളതെന്ന് കരുതുന്ന മൂന്ന് എണ്ണക്കപ്പലുകള്‍ മുംബൈക്കടുത്ത് വച്ച് ഇന്ത്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ പട്ടികയില്‍പ്പെട്ടതാണിവയെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, പിടിച്ചെടുക്കപ്പെട്ട കപ്പലുകളുമായി ബന്ധമില്ലെന്ന് നാഷനല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി വ്യക്തമാക്കി. 

ഫെബ്രുവരി ആറിനാണ് ഇന്ത്യ ഈ കപ്പലുകള്‍ പിടിച്ചെടുത്തത്. ഇക്കാര്യം ആദ്യം എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചുവെങ്കിലും പിന്നാലെ ഡീലീറ്റ്ചെയ്തിരുന്നു. സ്റ്റെല്ലാര്‍ റൂബി, അസ്ഫാള്‍ട്ട് സ്റ്റാര്‍, അല്‍ ജഫിസ എന്നിവയാണ് പിടിച്ചെടുത്തത്. തീര നിയമങ്ങള്‍ ലംഘിക്കുന്നതിനായി ഈ കപ്പലുകള്‍ യഥാസമയം പേരുകള്‍ മാറാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് ഇന്ധനം മാറ്റുന്നതിന് ഇന്ത്യയുടെ കടല്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നാണ് ഇന്ത്യയുടെ നിലപാട്. 

ഉപരോധം മറികടക്കുന്നതിനും ഇന്ധനക്കടത്ത് നടത്തുന്നതിനുമാണ് ഇത്തരത്തില്‍ ഷിപ്–ടു–ഷിപ് ട്രാന്‍സ്ഫര്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഇന്ത്യ–യുഎസ് ബന്ധത്തില്‍ നിര്‍ണായക പുരോഗതിയുണ്ടായ സമയത്താണ് ഇറാന്‍റെ കപ്പലുകള്‍ മുംബൈയില്‍ പിടിച്ചെടുത്തതെന്നതും ശ്രദ്ധേയമാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് ധാരണയിലെത്തിയതിന് പിന്നാലെ ഈ മാസം ആദ്യം അമേരിക്ക, ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന ഇറക്കുമതിത്തീരുവ 18 ശതമാനമാക്കി കുറച്ചിരുന്നു. 

സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് പടിഞ്ഞാറന്‍ മുംബൈയ്ക്ക് 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇന്ത്യ  വ്യക്തമാക്കുന്നത്. വിശദമായ പരിശോധനയ്ക്കായി ഇവ മുംബൈ തീരത്തേക്ക് മാറ്റി. അതേസമയം, ഇന്ത്യ പിടിച്ചെടുത്ത കപ്പലുകളോ അതിലുണ്ടായിരുന്ന ചരക്കോ ഇറാന്‍റേതല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. കപ്പലുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ തീര സുരക്ഷ ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. 55 കപ്പലുകളും പന്ത്രണ്ടോളം വിമാനങ്ങളുമാണ് നിലവില്‍ സദാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗ്ലോബല്‍ പീസ്, ചില്‍ 1, ഗ്ലോറി സ്റ്റാര്‍ 1 എന്നീ കപ്പലുകള്‍ക്കാണ് തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നതെന്നാണ് യുഎസ് ഓഫിസ് ഓഫ് ഫോറിന്‍ അസറ്റ്സ് കണ്‍ട്രോള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.  ഇവ പേരുമാറിയാണ് ഇന്ത്യന്‍ തീരത്തെത്തിയതെന്നാണ് നിഗമനം. എല്‍എസ്ഇജിയുടെ ഷിപ്പിങ് ഡേറ്റ അനുസരിച്ച് ഇതില്‍ രണ്ട് ടാങ്കറുകളും ഇറാനുമായി ബന്ധപ്പെട്ടതാണ്. ഇറാനില്‍ നിന്ന് ജിബൂട്ടിയിലേക്ക് 2025 ല്‍ ഇന്ധനമെത്തിക്കാന്‍ ഉപയോഗിച്ച കപ്പലാണ് അല്‍ ജഫ്സിയ. ഇറാന്‍റെ സ്റ്റെല്ലാര്‍ റൂബിയിലാവട്ടെ ഇറാന്‍ പതാക തന്നെ ഉണ്ടായിരുന്നു. ചൈനയുടെ ഭാഗത്തേക്കാണ് അസ്ഫാള്‍ട്ട് സഞ്ചരിച്ചിരുന്നത്. 

ENGLISH SUMMARY:

In a major maritime operation, India has seized three oil tankers—Stellar Ruby, Asphalt Star, and Al Jafsia—suspected of having links with Iran near the Mumbai coast. These vessels are reportedly on the US sanctions list for engaging in illicit ship-to-ship fuel transfers to bypass trade restrictions. The seizure comes amid strengthening India-US ties and follows a recent reduction in US import duties for India. While the National Iranian Oil Company has denied any connection to the seized ships, shipping data suggests these vessels have frequently changed names to evade detection. The Indian Coast Guard has intensified surveillance with 55 ships and 12 aircraft to prevent illegal oil trade in its territorial waters. One of the tankers, Al Jafsia, was previously involved in fuel transport between Iran and Djibouti.