President Donald Trump waves at Christmas Eve dinner at his Mar-a-Lago club, Wednesday, Dec. 24, 2025, in Palm Beach, Fla. (AP Photo/Alex Brandon)
നൈജീരിയയില്‍ പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ക്രിസ്മസ് ദിനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ഈ മേഖലയിലെ നിരപരാധികളായ ക്രിസ്ത്യാനികളെ ഐഎസ് ലക്ഷ്യമിടുന്നതായും ട്രംപ് പറയുന്നു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
‘വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഐഎസ്ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സൈന്യത്തിന് നിര്‍േദശം നല്‍കിയിരുന്നെന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ ഇവര്‍ നൂറ്റാണ്ടുകളായി ആക്രമിക്കുകയാണ്, നൈജീരിയന്‍ അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരം നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരരെ കൊലപ്പെടുത്തിയതായി യുഎസ് സൈന്യത്തിന്റെ ആഫ്രിക്കന്‍ കമാന്‍ഡന്റ് അവകാശപ്പെട്ടു, മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ എന്നാണ് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് എഴുതിയത്. സമീപമാസങ്ങളിലെല്ലാം നൈജീരിയയിലെ പ്രശ്നങ്ങള്‍ ട്രംപ് തന്റെ പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
‘ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കനത്ത വില നൽകേണ്ടിവരുമെന്ന് ഭീകരവാദികൾക്ക് മുന്‍പ് ഞാന്‍ മുന്നറിയിപ്പ് നൽകിയിരുന്നു, ഇന്ന് രാത്രി അത് സംഭവിച്ചു’– ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പെന്റഗൺ ആക്രമണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണം നൈജീരിയയും സ്ഥിരീകരിച്ചു. യുഎസുമായുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ഒരു യുദ്ധ കപ്പലില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ വിഡിയോയും പെന്റഗണ്‍ പോസ്റ്റ് ചെയ്തു. നൈജീരിയൻ സർക്കാരിന്റെ പിന്തുണയ്ക്കും സഹകരണത്തിനും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എക്സിലൂടെ നന്ദി പറഞ്ഞു. ആക്രമണത്തെക്കുറിച്ച് നൈജീരിയന്‍ സര്‍ക്കാറിനും യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായും സന്ദേശത്തില്‍ സൂചനയുണ്ട്. കഴിഞ്ഞ നവംബര്‍ മാസം മുതല്‍ തന്നെ നൈജീരിയയിലെ നടപടിക്ക് പെന്റഗണ്‍ തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു.
ഒക്ടോബർ 31-ന് നൈജീരിയയെ മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ പേരിൽ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ് വന്നിരുന്നത്. ‘കൂടാതെ പ്രത്യേക ആശങ്കയുള്ള രാജ്യം’എന്ന പട്ടികയിലും നൈജീരിയയെ ഉള്‍പ്പെടുത്തിയിരുന്നു.