പ്രതീകാത്മക ചിത്രം
ഫോളോവേഴ്സിനെ കൂട്ടാനും പണം സമ്പാദിക്കാനും വേണ്ടി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിഞ്ഞുനോക്കി പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് ഉത്തർപ്രദേശിൽ അറസ്റ്റിലായി. ഭദോഹി ജില്ലയിലെ ഔറായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുരൗണ ഗ്രാമവാസിയായ നബീൽ ഹയാത്ത് അൻസാരിയാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി മൊബൈലിൽ പകർത്തുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഈ വർഷം ഏപ്രിലിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ, ദൃശ്യങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും അൻസാരിയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ വർഷം ജനുവരി 17 നും ഏപ്രിൽ 6 നും ഇടയിൽ കുട്ടികൾ ഉൾപ്പെട്ട നിരവധി വീഡിയോകൾ അൻസാരി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകളും, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ഐടി ആക്ട് 67ബി വകുപ്പും പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.